തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്‌ഥാന സർക്കാർ. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറി ഇന്ന് കത്തിലൂടെ കേന്ദ്രത്തെ അറിയിക്കും. മന്ത്രിസഭാ തീരുമാനം എന്ന നിലയ്‌ക്കാണ് ചീഫ് സെക്രട്ടറി കത്തയക്കുക. മുഖ്യമന്ത്രി പരിശോധിച്ചതിന് ശേഷമായിരിക്കും കത്തയക്കുക.
അതേസമയം, പിഎം ശ്രീയിൽ ഇനിയും കാത്തിരിക്കാനാവില്ലെന്ന സൂചനയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ഒരു സംസ്‌ഥാനത്തിന് മാത്രം ഇളവ് അനുവദിക്കാനാവില്ലെന്നും, കേരളത്തിന്റെ കത്ത് കിട്ടിയ ശേഷം തുടർനടപടി ആലോചിക്കുമെന്നുമാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. പിഎം ശ്രീയ്‌ക്കുള്ള ധാരണ മരവിപ്പിക്കാനോ പിൻമാറാനോ വ്യവസ്‌ഥയില്ലെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം.
ധനസഹായം നൽകേണ്ട സ്‌കൂളുകളുടെ പട്ടിക ഇതിനകം തന്നെ തയ്യാറായി കഴിഞ്ഞു. പദ്ധതിക്ക് കീഴിലെ വ്യവസ്‌ഥകൾ നടപ്പാക്കുന്നത് അനിശ്‌ചിതകാലം നീട്ടികൊണ്ടു പോകാനാകില്ല. സർവശിക്ഷാ അഭയാനടക്കമുള്ള ഫണ്ട് നൽകാനാകുമോ എന്നതും കത്ത് പരിശോധിച്ച ശേഷം കേന്ദ്രം തീരുമാനിക്കും. നേരത്തെ, പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട ശേഷം പഞ്ചാബ് പിൻമാറിയപ്പോൾ കേന്ദ്രം ഇത് അനുവദിച്ചിരുന്നില്ല. പിന്നീട് കേന്ദ്രം ഫണ്ട് തടഞ്ഞുവെച്ചതോടെ പഞ്ചാബ് നിലപാട് മാറ്റുകയായിരുന്നു.
സിപിഐയുടെ കടുത്ത എതിർപ്പിന് പിന്നാലെയാണ് സംസ്‌ഥാന സർക്കാർ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ തീരുമാനിച്ചത്. വിഷയം പരിശോധിച്ച് റിപ്പോർട് ലഭ്യമാക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. റിപ്പോർട് ലഭിക്കുന്നതുവരെ പദ്ധതി നടപ്പാക്കുന്നത് നിർത്തിവയ്‌ക്കാനാണ് തീരുമാനം. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കാനാണ് സംസ്‌ഥാനം കത്ത് തയ്യാറാക്കിയത്. അതേസമയം, പിഎം ശ്രീയിൽ ഇനി വാക്ക്പോര് വേണ്ടെന്ന നിലപാടിലാണ് സിപിഐ നേതൃത്വം.
Most Read| ജസ്‌റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്‌റ്റിസ്; നിയമിച്ച് രാഷ്‌ട്രപതി







































