തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ അന്വേഷണം പോലീസ് ഏറ്റെടുത്തു. വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ എഴുതിവെച്ച നിലയിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം കണ്ടത്. ഇതേ തുടർന്നാണ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ വിവരം അറിയിച്ചത്.
പിന്നാലെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌ത ശേഷം വിശദമായ പരിശോധനക്ക് വിധേയമാക്കി. വ്യാജ സന്ദേശമാണെന്നാണ് നിലവിലെ നിഗമനം. യാത്രക്കാരിൽ ആരെങ്കിലുമാണോ സന്ദേശം എഴുതിയതെന്നാണ് സംശയം. വിമാനത്തിൽ ഉണ്ടായിരുന്ന 135 യാത്രക്കാരെയും ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇവരുടെ ലഗേജുകൾ ഉൾപ്പടെ വിട്ടുനൽകൂ.
ഇതുവരെയുള്ള പരിശോധനയിൽ ബോംബ് കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പോകേണ്ടവർക്ക് പകരം വിമാനം ഏർപ്പെടുത്തി. ഇന്ന് രാവിലെ എട്ടുമണിക്കാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയത്. മുംബൈയിൽ നിന്ന് പുലർച്ചെ 5.45നാണ് വിമാനം പുറപ്പെട്ടത്. 8.10 നായിരുന്നു ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ, പത്ത് മിനിറ്റ് നേരത്തെ ലാൻഡിങ് നടത്തുകയായിരുന്നു.
Most Read| വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ; പാർട്ടിയുടെ പതാക പുറത്തിറക്കി വിജയ്