ഇംഫാൽ: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് നടപടി. ഭരണഘടനയുടെ 356ആം വകുപ്പ് പ്രകാരം മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്‌ഞാപനത്തിൽ പറയുന്നു.
ബിരേൻ സിങ്ങിന് പകരം മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പൊതു സ്‌ഥാനാർഥിയെ കണ്ടെത്താൻ ഇതുവരെ ബിജെപിക്ക് കഴിയാത്ത സാഹചര്യത്തിൽ കലാപബാധിത സംസ്‌ഥാനമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ നേരത്തെ ആലോചനകളുണ്ടായിരുന്നു. മണിപ്പൂരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സാംബിത് പത്രയും ബിജെപി സംസ്‌ഥാന പ്രസിഡണ്ട് ശാരദാദേവിയും ഗവർണർ അജയ്‌കുമാർ ഭല്ലയെ കണ്ട് നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചിരുന്നു.
ഇതിന് പിന്നാലെ രാഷ്‍ട്രപതി ഭരണം ഏർപ്പെടുത്തിയുള വിജ്‌ഞാപനമെത്തിയത്. ഭരണഘടനയുടെ 174 (1) വകുപ്പ് പ്രകാരം അവസാനമായി നിയമസഭ ചേർന്നതിന് ആറുമാസത്തിനുള്ളിൽ സഭ ചേരണമെന്നാണ് ചട്ടം. മണിപ്പൂരിൽ ഇതിന് മുൻപ് 2024 ഓഗസ്‌റ്റ് 12നാണ് സഭ ചേർന്നത്. വീണ്ടും സഭ ചേരാനുള്ള ആറുമാസത്തെ കാലാവധി ബുധനാഴ്‌ച അവസാനിച്ചിരുന്നു.
തിങ്കളാഴ്‌ച മണിപ്പൂർ നിയമസഭയിൽ ബജറ്റ് സമ്മേളനം ചേരുന്നതിന് മുൻപ് ബുധനാഴ്‌ചയാണ് ബിരേൻ സിങ് രാജിവെച്ചത്. പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിൽ തോൽവി ഒഴിവാക്കാനായിരുന്നു രാജി. ഞായറാഴ്‌ച രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ വൈകിട്ട് ബിരേൻ സിങ് രാജി പ്രഖ്യാപിക്കുകയായിരുന്നു.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ