ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 8, 9 തീയതികളിൽ റഷ്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൂന്നാംവട്ടം അധികാരത്തിലേറിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്. ദ്വിദിന സന്ദർശനത്തിൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും.
22ആംമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി പുട്ടിന്റെ ക്ഷണം അനുസരിച്ചാണ് സന്ദർശനം. യുക്രൈൻ- റഷ്യ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് മോദി റഷ്യ സന്ദർശിക്കുന്നത്. ദ്വിദിന റഷ്യൻ പര്യടനത്തിന് ശേഷം ഒമ്പതിന് പ്രധാനമന്ത്രി ഓസ്‌ട്രിയയിലേക്ക് പോകും. 41 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്‌ട്രിയ സന്ദർശിക്കുന്നത്.
ഓസ്‌ട്രിയൻ പ്രസിഡണ്ട് അലക്‌സാണ്ടർ വാൻ ഡെർ ബെലെൻ, ചാൻസലർ കാൾ നെഹാമ്മെർ എന്നിവരുമായി മോദി കൂടിക്കാഴ്‌ച നടത്തും. ഇന്ത്യയിൽ നിന്നും ഓസ്‌ട്രിയയിൽ നിന്നുമുള്ള വ്യവസായികളുടെ യോഗത്തെ പ്രധാനമന്ത്രിയും കാൾ നെഹാമ്മെറും അഭിസംബോധന ചെയ്യും. മോസ്കോയിലേയും വിയന്നയിലെയും ഇന്ത്യൻ സമൂഹത്തോട് പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
Most Read| കേരള സർവകലാശാല സെനറ്റ്; പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്‌ത് ഗവർണർ