ന്യൂഡെല്‍ഹി: മൂന്നാമത് ബ്‌ളൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ ചൊവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. സമ്പദ്‌വ്യവസ്‌ഥ നേരിടുന്ന നിര്‍ണായക വെല്ലുവിളികളെക്കുറിച്ചും അവയുടെ പരിഹാരങ്ങളിലേക്കും നയിക്കുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ലോക നേതാക്കളുടെ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ബ്‌ളൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തില്‍ ഇന്ന് വൈകീട്ട് 6.30ന് നരേന്ദ്ര മോദി സംസാരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
ലോകമെമ്പാടും പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ഏറെ പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്‌ഥയെ തിരികെ പിടിക്കുന്നതും ഭാവി കാര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇത്തവണത്തെ ഫോറം സാക്ഷ്യം വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്‌തമാക്കി. .
2018 ല്‍ മൈക്കല്‍ ബ്‌ളൂംബെര്‍ഗ് ആയിരുന്നു ബ്‌ളൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറം സ്‌ഥാപിച്ചത്. സിംഗപ്പൂരില്‍ വെച്ചാണ് ഫോറത്തിന്റെ ഉല്‍ഘാടനം നടന്നത്. തുടര്‍ന്ന് ബീജിംഗില്‍ വെച്ച് ചേര്‍ന്ന രണ്ടാം പതിപ്പില്‍ ആഗോള സാമ്പത്തിക മാനേജ്‌മെന്റ്, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നഗരവല്‍ക്കരണം, മൂലധന വിപണികള്‍, കാലാവസ്‌ഥാ വ്യതിയാനം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു.
നരേന്ദ്ര മോദിക്ക് പുറമെ ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടര്‍ ജനറല്‍ (ഡബ്‌ള്യുഎച്ച്ഒ) ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, മുന്‍ യുകെ പ്രധാനമന്ത്രി ടോണി ബ്‌ളെയര്‍, മുന്‍ യുഎസ് പ്രസിഡണ്ട് ബില്‍ ക്‌ളിന്റണ്‍, മൈക്രോസോഫ്റ്റ് സ്‌ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് എന്നിവരും ഫോറത്തെ അഭിസംബോധന ചെയ്യും.
Read Also: സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയം; തോമസ് ഐസക്




































