ആലപ്പുഴ: സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയമെന്നും അതിലെ വാദമുഖങ്ങൾ എന്തൊക്കെയാണ് എന്നതാണ് ചർച്ച ചെയ്യേണ്ടതെന്നും സംസ്‌ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്. സിഎജി റിപ്പോർട്ടിലെ നിഗമനങ്ങളും അത് കേരളത്തിന്റെ വികസനത്തെ എങ്ങനെ ബാധിക്കുമെന്നതുമാണ് പ്രശ്‌നമെന്നും അദ്ദേഹം ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
“വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതാണ് സിഎജിയുടെ നിലപാട്. റിപ്പോർട്ടിൻമേൽ സർക്കാരുമായി സിഎജി ചർച്ച നടത്തിയിട്ടില്ല. അതിനാൽ കരട് റിപ്പോർട്ടാണ് എന്നാണ് ധരിച്ചത്. സർക്കാരുമായി ചർച്ച ചെയ്യാതെ എങ്ങനെയാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കുക?. നേരത്തെ കരട് റിപ്പോർട്ടാണെന്ന് പറഞ്ഞത് ഉത്തമബോധ്യത്തോടെയാണ്”- ധനമന്ത്രി പറഞ്ഞു.
നേരത്തെ കണ്ട കരട് റിപ്പോർട്ടിൽ നിന്ന് തീർത്തും വ്യത്യസ്‌തമാണ് അന്തിമ റിപ്പോർട്ടെന്നും അദ്ദേഹം പറയുന്നു. പുതിയ റിപ്പോർട്ടിൽ നാല് പേജുകളിലായി പറഞ്ഞ കാര്യങ്ങളൊന്നും കരട് റിപ്പോർട്ടിൽ ഇല്ലായിരുന്നു. വായ്‌പ പാടില്ലെന്ന് സമർഥിച്ച നാല് പേജ് കരട് റിപ്പോർട്ടിൽ ഇല്ല. ഇത് ഡെൽഹിയിൽ നിന്ന് കൂട്ടിച്ചേർത്തതാണെന്നും വലിയ ഗൂഢാലോചനയാണ് കേരളത്തിനെതിരേ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: ശിവശങ്കറിന്റെ ആരോപണം; ശക്‌തമായ തെളിവുകൾ നിരത്തി ഇഡി കോടതിയിൽ
കേരളത്തെ വെട്ടിലാക്കാനുള്ള വമ്പൻ ഗൂഢാലോചനയാണ്. ഇത് കേരളത്തിന്റെ വികസനത്തിന്റെ പ്രശ്‌നമാണ്. ആ രീതിയിൽ കാണണം. ഇതിനെ ചെറുക്കുന്നതിന് എല്ലാ രാഷ്‌ട്രീയ കക്ഷികളും ഒരുമിച്ചുനിൽക്കണം. ഇത് സംബന്ധിച്ച് യുഡിഎഫിന്റെ നിലപാട് എന്തെന്നാണ് താൻ ചോദിക്കുന്നത്. അതിന് മറുപടി പറയാതെ അന്തിമമാണോ കരടാണോ എന്നൊക്കെ ചോദിച്ച് പുകമറ സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.