കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കോടതിയിൽ ഉന്നയിച്ച വാദങ്ങൾക്കെതിരെ ശക്‌തമായ തെളിവുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഇഡി പരിശോധിച്ച വാട്‍സാപ്പ് ചാറ്റുകളിൽ നിന്ന് സ്വർണക്കടത്തിലും ലൈഫ് മിഷൻ പദ്ധതിയിലും ശിവശങ്കറിന് പങ്കുണ്ടെന്ന കാര്യം വ്യക്‌തമാണെന്ന് ഉദ്യോഗസ്‌ഥർ കോടതിയിൽ വിശദീകരിച്ചു.
ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ശിവശങ്കർ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇഡി ലക്ഷ്യമിടുന്ന രാഷ്‌ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തിയെന്നും അത് നിരസിച്ചതാണ് അറസ്‌റ്റിലേക്ക് നയിച്ചതെന്നും ശിവശങ്കർ ആരോപിച്ചിരുന്നു. സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടിയാണ് ഇഡിയുടെ അന്വേഷണമെന്നും ശിവശങ്കർ പറഞ്ഞു.
Also Read: ഇഡിക്കെതിരെ ഗുരുതര ആരോപണം; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
എന്നാൽ ശിവശങ്കർ കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് ഇഡി വ്യക്‌തമാക്കി. ശിവശങ്കർ കോടതിയിൽ സമർപ്പിച്ച കുറിപ്പിൽ ഇഡി പരിശോധിച്ച ചാറ്റുകൾ സൗകര്യപൂർവം ഉൾപ്പെടുത്തിയിട്ടില്ലെന്നും ഉദ്യോഗസ്‌ഥർ ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്‌തമാക്കിയിട്ടുണ്ട്. കെ ഫോൺ, സ്‌മാർട് സിറ്റി തുടങ്ങിയ പദ്ധതികളുടെ കരാറിലും ശിവശങ്കറിന് കോഴ ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഇഡി വ്യക്‌തമാക്കി. ശിവശങ്കർ ഈ പദ്ധതികളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ സ്വപ്‌നയുമായി പങ്കു വെച്ചു. ശിവശങ്കറുമായി അടുത്ത ബന്ധമുള്ള വ്യക്‌തികളുടെ പങ്കും അന്വേഷണത്തിൽ വരുമെന്ന് ഇഡി കൂട്ടിച്ചേർത്തു.