കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിനെതിരെ ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.
ഇഡിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചാണ് ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്. സ്വർണക്കടത്ത് കേസിൽ രാഷ്‌ട്രീയ നേതാക്കളുടെ പേര് പറയാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമ്മർദ്ദം ചെലുത്തുന്നതായി ശിവശങ്കര്‍ കോടതിയെ അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എഴുതി നല്‍കിയ വിശദീകരണത്തിലാണ് ശിവശങ്കര്‍ ഇക്കാര്യം അറിയിച്ചത്. കുറ്റകൃത്യവുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും രാഷ്‌ട്രീയ ലക്ഷ്യങ്ങളുടെ ഇര മാത്രമാണ് താനെന്നും ശിവശങ്കര്‍ കോടതിയിൽ വിശദീകരിച്ചു. ഇഡിയുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്തതാണ് അറസ്‌റ്റിലേക്ക് നയിച്ചതെന്നും ശിവശങ്കർ ആരോപിച്ചു.
ഇഡിയുടെ അന്വേഷണത്തിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളാണെന്നും സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടിയാണ് കേസന്വേഷിക്കുന്നതെന്നുമാണ് ശിവശങ്കറിന്റെ വാദം. എന്നാൽ, ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌നാ സുരേഷ് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും ഇതിനെല്ലാം വ്യക്‌തമായ തെളിവുണ്ടെന്നും ഇഡി കോടതിയിൽ വ്യക്‌തമാക്കി. തെളിവുകൾ മുദ്ര വെച്ച കവറിൽ ഇഡി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കോടതി ഇന്ന് വിധി പറയുക.
അതേസമയം, ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നമെന്ന ആവശ്യവുമായി വിജിലന്‍സ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ശിവശങ്കറിനെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാനുള്ള അനുമതി നല്‍കണമെന്നാണ് അപേക്ഷയില്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.