കണ്ണൂർ: ലൈഫ് മിഷൻ, ആകാശ് തില്ലങ്കേരി വിഷയത്തിൽ പ്രതികരണയുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മും ശിവശങ്കറും തമ്മിൽ ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അത്തരമൊരു ബന്ധം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് രാഷ്‌ട്രീയമാണ്. ശിവശങ്കറിന്റെ അറസ്‌റ്റ് ആദ്യമായല്ലല്ലോയെന്നും സ്വർണക്കടത്ത് കേസിലെ അറസ്‌റ്റ് ചൂണ്ടിക്കാട്ടി എംവി ഗോവിന്ദൻ പ്രതികരിച്ചു.
ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തണുപ്പൻ പ്രതികരണമാണ് സിപിഎം സംസ്‌ഥാന സെക്രട്ടറി നടത്തിയത്. സ്‌ത്രീത്വത്തെ അപമാനിച്ച ആകാശിനെ പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല. കുറച്ചു കഴിഞ്ഞ് അയാൾ സ്വയം നിയന്ത്രിച്ചോളും. പ്രദേശത്തെ ക്രിമിനൽ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ കുറിച്ച് സംസാരിക്കാൻ താനില്ല. പാർട്ടി ആഹ്വാനം ചെയ്യേണ്ടത് പാർട്ടി ചെയ്യും. അത് ആകാശല്ല ചെയ്യേണ്ടത്. ഫേസ്ബുക്കിൽ എഴുതുന്നതിനെല്ലാം മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷുഹൈബ് വധക്കേസ് വിഷയത്തിൽ പലരും പലതും പറയും. അതിനോട് പ്രതികരിക്കാനില്ല. ഷുഹൈബ് വധക്കേസ് യുഡിഎഫ് എല്ലാ കാലത്തും ആയുധമാക്കാറുണ്ട്. ആകാശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ല. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതൽ മനസിലാകുന്ന കാലമാണിത്. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാന വാക്ക് എന്നതിനോടും പാർട്ടിക്ക് യോജിപ്പില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സിപിഎം പ്രതിസ്‌ഥാനത്ത് നിൽക്കുന്ന ഷുഹൈബ് വധക്കേസിലെ പ്രധാന പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ പാർട്ടിക്ക് മേൽ കരിനിഴൽ വീഴ്‌ത്തിയിരിക്കുന്നത്. പാർട്ടി കൈയൊഴിഞ്ഞത് കൊണ്ടാണ് ക്വട്ടേഷൻ വഴിയിലേക്ക് തിരിയേണ്ടി വന്നതെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. ആഹ്വാനം ചെയ്‌തവർക്ക് സഹകരണ സ്‌ഥാപനത്തിൽ ജോലിയും, നടപ്പിലാക്കിയവർക്ക് പട്ടിണിയെന്നുമായിരുന്നു ആകാശ് തില്ലങ്കേരിയുടെ പരാമർശം. തങ്ങൾ വായ അടച്ചതുകൊണ്ടു മാത്രമാണ് നേതാക്കളിൽ പലരും പുറത്തിറങ്ങി നടക്കുന്നതെന്ന ഭീഷണിയും ആകാശ് തില്ലങ്കേരി ഉയർത്തിയിട്ടുണ്ട്.
Most Read: നടിയെ ആക്രമിച്ച കേസ്; സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും- നിർണായകം