റിയാദ്: കർശനമായ മത നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക്. 2023ന്റെ അവസാനത്തിന് മുൻപ് വനിതാ ബഹിരാകാശ യാത്രികയായ റയ്‌യാന ബർനാവി 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിൽ ചേരുമെന്ന് സൗദി അറേബ്യ അറിയിച്ചു.
AX-2 ബഹിരാകാശ ദൗത്യത്തിലെ ജീവനക്കാരുടെ ഇടയിലെ സൗദി പുരുഷ ബഹിരാകാശ സഞ്ചാരി അലി അൽ ഖർനിക്കൊപ്പമാണ് വനിതാ ബഹിരാകാശ സഞ്ചാരിയായ റയ്‌യാന ബർനാവിയും ബഹിരാകാശത്തേക്ക് പോകുന്നത്.
സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയോം സ്‌പേസിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് റയ്‌യാനയും അലി അൽ ഖർനിയും സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ യാത്രയാകുക. അമേരിക്കയിൽ നിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കാണ് ബഹിരാകാശ യാത്ര നടത്താൻ ഉദ്ദേശിക്കുന്നത്.
സൗദി ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നതിനും ബഹിരാകാശ പര്യവേക്ഷണം ശക്‌തിപ്പെടുത്തുന്നതിനുമായി യുഎസ് കമ്പനിയായ ആക്‌സിയം സ്‌പേസുമായി സഹകരിച്ചാണ് സൗദി സ്‌പേസ് കമ്മീഷൻ പദ്ധതി നടപ്പിലാക്കുന്നത്.
ഇത്, രാജ്യത്തെ ഗണ്യമായ പുരോഗതി കൈവരിക്കാൻ പ്രാപ്‌തമാക്കുമെന്നും ഈ ദൗത്യം സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമാണെന്നും
ഒരേ രാജ്യത്ത് രണ്ട് ബഹിരാകാശ സഞ്ചാരികളുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇതോടെ സൗദി മാറുമെന്നും അധികൃതർ വിശദീകരിച്ചു.
2019ൽ യുഎഇയും ബഹിരാകാശത്തേക്ക് ഒരു പൗരനെ അയച്ചിരുന്നു. യുഎഇയുടെ ആദ്യ ദൗത്യം ആയിരുന്നു ഇത്. അന്ന് ബഹിരാകാശ സഞ്ചാരിയായ ഹസ അൽ മൻസൂരി എട്ട് ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ യുഎഇയിൽ നിന്നുള്ള മറ്റൊരു എമിറാത്തി, സുൽത്താൻ അൽ നെയാദിയും ബഹിരാകാശ നിലയം സന്ദർശിക്കും.
എന്നാൽ സൗദിക്കിത് ആദ്യത്തെ ബഹിരാകാശ പ്രവേശനമല്ല. 1985ൽ രാജ്യത്തിന്റെ കിരീടാവകാശി സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്‌ദുൽ അസീസ് ഒരു വ്യോമസേന പൈലറ്റിനെ യുഎസ് ദൗത്യത്തിൽ ഒപ്പമയച്ചിരുന്നു. ബഹിരാകാശ യാത്ര നടത്തുന്ന ആദ്യത്തെ അറബ് മുസ്‌ലിം രാജ്യമായി അന്നേ സൗദി മാറിയിരുന്നു.
Most Read: ബിജെപി മഹിളാ മോർച്ച നേതാവ്; വിക്‌ടോറിയ ഗൗരി ഇനി മുതൽ ജഡ്‌ജി