13ആം വയസിൽ സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം, അതേ സ്‌കൂളിൽ അധ്യാപികയായി തിരിച്ചെത്തി കെയ്‌ല മക്‌ലിൻ. നീണ്ട 19 വർഷത്തിന് ശേഷം 32ആം വയസിലാണ് ഒരു മധുരപ്രതികാരം എന്നോണം കെയ്‌ല സ്‌കൂളിൽ തിരിച്ചെത്തിയത്.
മിസൗറിയിലെ ലിങ്കൺ കോളേജ് പ്രിപ്പറേറ്ററി അക്കാദമി മിഡിൽ സ്‌കൂളിലെ അധ്യാപികയായാണ് കെയ്‌ല മക്‌ലിൻ എത്തിയത്. ഇതേ സ്‌കൂളിലാണ് ഇവർ പഠിച്ചതും. എന്നാൽ, എട്ടാം ക്ളാസിൽ വെച്ച്, പഠനത്തിൽ പിന്നിലാണെന്നും മോശമായ പെരുമാറ്റമാണെന്നും ആരോപിച്ച് കെയ്‌ലയെ ഈ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നു.
തുടർന്ന് ഒരു പ്രാദേശിക സ്‌കൂളിൽ നിന്നാണ് കെയ്‌ല തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എന്നാൽ, സ്‌കൂളിൽ നിന്ന് പുറത്താക്കിയതിന്റെ നിരാശപേറിയായിരുന്നു പിനീടുള്ള ജീവിതം. യൂണിവേഴ്‌സിറ്റിയിൽ അപേക്ഷ നൽകാനിരുന്നപ്പോൾ അമ്മ നൽകിയ ഉപദേശമാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് കെയ്‌ല പറയുന്നു.
”ഇത് നിന്റെ അവസാനത്തെ അവസരമാണ്. ആലോചിച്ച് തീരുമാനമെടുക്കൂ. ഒരു സ്‌കൂൾ തിരഞ്ഞെടുത്ത് അവിടെ നിന്ന് തുടങ്ങൂ”- എന്നാണ് അമ്മ നൽകിയ ഉപദേശമെന്ന് കെയ്‌ല പറയുന്നു. ആ ഉപദേശം അവൾ ഹൃദയംകൊണ്ട് ഏറ്റെടുത്തു. പിന്നീട് വാശിയായി. ജീവിതത്തിന് പോസിറ്റീവ് എനർജി വന്നുവെന്നും കെയ്‌ല പറയുന്നു.
അങ്ങനെയാണ് ഗ്രാംബ്ളിങ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം നേടുന്നത്. ഇതോടെ ജീവിതമാകെ മാറി. മികച്ച അധ്യാപകരയിരുന്നു ചുറ്റിലും ഉണ്ടായിരുന്നത്. വിദ്യാർഥികളുടെ ഉയർച്ചയ്‌ക്കുവേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന അധ്യാപകർ. അത് കെയ്‌ലയുടെ ജീവിതപാത തന്നെ മാറ്റി. ഒരു അധ്യാപികയാകണമെന്ന മോഹം അവളിൽ മൊട്ടിട്ടു.
അങ്ങനെ നീണ്ട 19 വർഷങ്ങൾക്ക് ശേഷം കെയ്‌ല ഇറങ്ങിയ സ്‌കൂളിന്റെ പടികൾ വീണ്ടും കയറി, അധ്യാപികയായി. തനിക്ക് ഉണ്ടായ അനുഭവം ഇനിയൊരു കുട്ടിക്കും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് തന്റെ കടമയെന്ന് കെയ്‌ല പറയുന്നു.
”പഠനത്തേക്കാൾ കൂടുതൽ സാമൂഹിക അനുഭവമാണ് തനിക്ക് സ്‌കൂളിൽ നിന്ന് ഉണ്ടായത്. ഞാൻ സ്‌കൂളിൽ പോയത് സൗഹൃദം സ്‌ഥാപിക്കാനും, നല്ല സമയം ആസ്വദിക്കാനുമായിരുന്നു. എട്ടാം ക്ളാസിൽ മാർക്ക് കുറഞ്ഞിരുന്നില്ല. പക്ഷേ, പെരുമാറ്റം മോശമാണെന്ന് പറഞ്ഞ് സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെട്ടു”- കെയ്‌ല പറഞ്ഞു.
ഞാൻ വളരെ സ്‍മാർട്ട് ആയിരുന്നു. എന്നാൽ, അതെങ്ങനെ ഉപയോഗപ്പെടുത്തണം എന്ന് എനിക്കറിയില്ലായിരുന്നു. നിങ്ങളൊരിക്കലും ഒരു കുട്ടിയെ നിരുൽസാഹപ്പെടുത്തുന്ന മനുഷ്യരാകരുത്. കൃത്യസമയത്ത് കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നത് ഒരുപക്ഷേ ആ കുട്ടിയുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്നും കെയ്‌ല അഭിപ്രായപ്പെട്ടു.
Most Read| അച്‌ഛന് താങ്ങായി മക്കൾ; ‘പ്രകാശം പരത്തുന്ന പെൺകുട്ടി’കളായി ഗൗരിയും ശരണ്യയും





































