തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറും, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും തമ്മിലുള്ള വാട്‍സ് ആപ് ചാറ്റുകൾ പുറത്ത്. ജോലിക്കായി സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ടെന്നും, സ്വപ്‌നയെ നോർക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയെന്നും തെളിയിക്കുന്ന ചാറ്റുകളാണ് പുറത്തു വന്നത്. എന്നാൽ, സ്വപ്‌ന സുരേഷിനെ കണ്ടിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടത് സിഎം രവീന്ദ്രനെ അറിയിച്ചെന്ന് ചാറ്റിൽ ശിവശങ്കർ പറയുന്നു. നിയമനത്തിന് നോർക്ക സിഇഒ അടക്കമുള്ളവർ സമ്മതിച്ചെന്നും സ്വപ്‌നയോട് ശിവശങ്കർ പറയുന്നതായും ചാറ്റിൽ ഉണ്ട്. കോൺസുലേറ്റിൽ സ്വപ്‌നയുടെ രാജി അറിഞ്ഞു സിഎം രവീന്ദ്രൻ ഞെട്ടിയെന്നും എം ശിവശങ്കർ ചാറ്റിൽ പറയുന്നു. ഹൈദരാബാദിലേക്ക് മാറ്റിയത് യൂസഫലിയുടെ എതിർപ്പ് കാരണമാണെന്നും ചാറ്റിലുണ്ട്.
പുതിയ ജോലിയും യൂസഫലി എതിർക്കുമോയെന്ന സ്വപ്‌നയുടെ ആശങ്കയും മുഖ്യമന്ത്രിക്ക് യൂസഫലിയെ പേടിയില്ലെന്ന ശിവശങ്കറിന്റെ മറുപടിയും അടങ്ങുന്നതാണ് ചാറ്റ് വിവരങ്ങൾ. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ച സ്വപ്‌നയ്‌ക്ക് ജോലി നൽകാൻ ശിവശങ്കർ ഇടപെട്ടെന്ന ആരോപണത്തിന് ശക്‌തി പകരുന്നതാണ് പുറത്തുവന്ന ചാറ്റ് വിവരങ്ങൾ. അതിനിടെ, ലൈഫ് മിഷൻ കോഴക്കേസിൽ ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ഇഡി നോട്ടീസ് നൽകി.
പിബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകണമെന്നാണ് ഇഡി നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനാണ് ഹാജരാകാൻ നിർദ്ദേശിച്ചത്. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിൽ അടക്കം വ്യക്‌തത ഉണ്ടാക്കാനാണ് ഇഡിയുടെ നീക്കം. നോട്ടീസ് അനുസരിച്ചു പിബി നൂഹ് ഇന്ന് തന്നെ ഇഡിക്ക് മുന്നിൽ ഹാജരായേക്കും.
ഇതിനിടെ, ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡി വീണ്ടും നോട്ടീസ് നൽകി. മാർച്ച് ഏഴിന് രാവിലെ പത്തരയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം.
Most Read: അക്രമിയെ മനോധൈര്യം കൊണ്ട് നേരിട്ടു; നാട്ടുകാരുടെ ചുണക്കുട്ടിയായി അനഘ