സിയോൾ: അസാധാരണമായ നിയമങ്ങളും ഉത്തരവുകളും നിലനിൽക്കുന്ന ഉത്തര കൊറിയയിൽ, മറ്റൊരു വ്യത്യസ്‌തമായ നിയമം നടപ്പിലാക്കി കിം ജോങ് ഉൻ. കുട്ടികൾ ഹോളിവുഡ് ചലച്ചിത്രങ്ങളോ സീരീസുകളോ കണ്ടാൽ മാതാപിതാക്കളെ തടവിലിടുന്നതാണ് പുതിയ നിയമം. കുട്ടികൾ വിദേശത്തു നിന്നുള്ള സിനിമകളോ മറ്റോ കണ്ടാൽ രക്ഷിതാക്കൾക്ക് ഗുരുതരമായ മുന്നറിയിപ്പ് നൽകുക എന്നതായിരുന്നു ഉത്തര കൊറിയയിലെ പഴയ നിയമം. ഇതാണ് ഇപ്പോൾ മാറുന്നത്.
പുതിയ ചട്ടം അനുസരിച്ചു, വിദേശ സിനിമകളോ ടിവി പരിപാടികളോ കാണുമ്പോൾ പിടിക്കപ്പടുന്ന കുട്ടികളുടെ രക്ഷിതാക്കളെ ആറ് മാസത്തേക്ക് ലേബർ ക്യാമ്പുകളിലേക്കും കുട്ടികൾക്ക് അഞ്ചു വർഷം തടവും ലഭിക്കും. ഹോളിവുഡ് സിനിമകളും മറ്റും കാണുന്നത് പാശ്‌ചാത്യ സംസ്‌കാരത്തിന് അടിമപ്പെടുന്നതിന് തുല്യമാണെന്നും, അതിനാൽ അത് ചെയ്യുന്ന കുട്ടികളുള്ള മാതാപിതാക്കളോട് ഒരു ദയയും കാണിക്കേണ്ടതില്ലെന്നുമാണ് കിം ജോങ് ഉൻ നേതൃത്വം നൽകുന്ന ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ തീരുമാനം.
സോഷ്യലിസ്‌റ്റ് ആശയങ്ങൾ കുട്ടികളെ ശരിയായി പഠിപ്പിക്കാനാണ് മാതാപിതാക്കൾ തയ്യാറാകേണ്ടത് എന്നാണ് കിം ഭരണകൂടം പറയുന്നത്. റേഡിയോ ഫ്രീ ഏഷ്യയാണ് ഇക്കാര്യം റിപ്പോർട് ചെയ്യുന്നത്. ഓരോ ഉത്തരകൊറിയൻ പൗരനും സർക്കാർ സംവിധാനത്തിൽ വിളിക്കുന്ന ആഴ്‌ചയിലുള്ള അയൽവക്ക യൂണിറ്റ് മീറ്റിംഗുകളിൽ പങ്കെടുക്കണം. ഇത്തരത്തിൽ ഒരു യോഗത്തിൽ പങ്കെടുത്ത ഒരു പേര് വെളിപ്പെടുത്താത്ത ഉത്തരകൊറിയൻ പൗരനാണ് റേഡിയോ ഫ്രീ ഏഷ്യയോട് പുതിയ നിയമം സംബന്ധിച്ച് തുറന്നുപറഞ്ഞത്.
ഈ യോഗങ്ങളിൽ പുതിയ നിയമപ്രകാരം മാതാപിതാക്കൾക്ക് കടുത്ത മുന്നറിയിപ്പുകൾ നൽകിയെന്നാണ് റിപ്പോർട്. അതേസമയം, ഉത്തരകൊറിയയിലേക്ക് ഹോളിവുഡ് ചിത്രങ്ങളും മറ്റും എത്തിക്കുന്നത് വധശിക്ഷ അടക്കമുള്ള കർശന ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. കഴിഞ്ഞ വർഷം, ദക്ഷിണ കൊറിയൻ, അമേരിക്കൻ സിനിമകൾ കണ്ടതിന് രണ്ടു ഹൈസ്‌കൂൾ വിദ്യാർഥികളെ വധശിക്ഷയ്‌ക്ക് വിധേയരാക്കിയിരുന്നു. നഗരത്തിലെ എയർഫീൽഡിൽ നാട്ടുകാർക്ക് മുന്നിൽ വെച്ചാണ് രണ്ടു കൗമാരക്കാരെ വിധിച്ചത്.
ഇതുപോലെ തന്നെ കെ-ഡ്രാമ എന്നറിയപ്പെടുന്ന ദക്ഷിണകൊറിയൻ സിനിമകളും സീരീസുകളും കാണുന്നതും വിതരണം ചെയ്യുന്നതും ഉത്തകൊറിയയിൽ കർശനമായി നിരോധിച്ചിട്ടുണ്ട്. ഉത്തരകൊറിയയിലെ യുവജനങ്ങൾ മറ്റു രാജ്യങ്ങളുടെ മൂല്യങ്ങളും മാനദണ്ഡങ്ങളും തുറന്നുകാട്ടുന്നു എന്ന ഭയത്തിൽ നിന്നാണ് ഈ അടിച്ചമർത്തൽ. അതിർത്തി കടന്ന് പാശ്‌ചാത്യ മാദ്ധ്യമങ്ങളെ കടത്തുന്നത് ഏറ്റവും വലിയ കുറ്റമാണ്.
Most Read: ഹെൽത്ത് കാർഡ്; സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി