തിരുവനന്തപുരം: ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി. ഭക്ഷ്യസുരക്ഷാ ഹെൽത്ത് കാർഡിലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഹെൽത്ത് കാർഡ് എത്രപേർ എടുത്തു എന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഹോട്ടൽ, റസ്‌റ്റോറന്റ് സംഘടനാ പ്രതിനിധികളുടെ അഭ്യർഥന മാനിച്ചാണ് എല്ലാവർക്കും ഹെൽത്ത് കാർഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം അനുവദിച്ചത്. നേരത്തെ, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനായി രണ്ടുതവണ സമയം നീട്ടി നൽകിയിരുന്നു. എന്നാൽ, ഇനിയൊരു സാവകാശം ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. അതിനാൽ, ഈ കാലാവധിക്കുള്ളിൽ തന്നെ നിയമപരമായി എല്ലാവരും ഹെൽത്ത് കാർഡ് എടുക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചു സംസ്‌ഥാനത്തെ ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും വിൽപ്പനയും നടത്തുന്നതുമായ എല്ലാ സ്‌ഥാപനങ്ങളിലെയും ഭക്ഷ്യവസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജോലിക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. രജിസ്‌റ്റേഡ് മെഡിക്കൽ പ്രാക്‌ടീഷണറുടെ നിശ്‌ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം.
Most Read: പാചകവാതക വിലയിൽ വൻ വർധനവ്; 50 രൂപ കൂട്ടി