തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു സംസ്‌ഥാന ആഭ്യന്തര വകുപ്പ്. സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്നാണ് സംസ്‌ഥാന സർക്കാരിന്റെ പുതിയ ഉത്തരവ്. ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവ്. ഈ മാസം മൂന്നിനാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറത്തിറക്കിയത് എന്നാണ് റിപ്പോർട്.
ജീവനക്കാർ തുടങ്ങുന്ന യൂട്യൂബ് ചാനൽ ആളുകൾ സബ്‌സ്‌ക്രൈബ് ചെയ്യുമ്പോൾ അതിൽ നിന്നും ഉദ്യോഗസ്‌ഥന് വരുമാനം ലഭിക്കും. ഇത് ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണെന്നും, അതുകൊണ്ടുതന്നെ ചാനൽ തുടങ്ങാൻ അനുമതി നൽകാൻ കഴിയില്ലെന്നുമാണ് ഉത്തരവിൽ പറയുന്നത്.
യൂട്യൂബ് ചാനൽ തുടങ്ങാനുള്ള അനുമതി തേടി അഗ്‌നിശമന സേനാംഗം നൽകിയ അപേക്ഷ നിരസിച്ചാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് അഡീഷണൽ ചീഫ് സെക്രട്ടറി തിരുവനന്തപുരം ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്‌ടർ ജനറലിന് കൈമാറി.
ഇന്റർനെറ്റിലോ, സോഷ്യൽ മീഡിയയിലോ ഒരു വീഡിയോയോ ലേഖനമോ പോസ്‌റ്റ് ചെയുന്നത് വ്യക്‌തിഗത പ്രവർത്തനമായും ക്രിയാൽമക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും, യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ ഒരു നിശ്‌ചിത എണ്ണത്തിൽ കൂടുതൽ ആളുകൾ സബ്‌സ്‌ക്രൈബ് ചെയ്യുന്ന പക്ഷം വീഡിയോ അപ്‌ലോഡ് ചെയ്‌ത ജീവനക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കും. ആയതുകൊണ്ട്, 1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കാവുന്നതാണ്- ഉത്തരവിൽ വിശദീകരിക്കുന്നു.
Most Read: ചിലവ് ചുരുക്കൽ നടപടി; ഇന്ത്യയിലെ രണ്ടു ഓഫിസുകൾ അടച്ചു പൂട്ടി ട്വിറ്റർ