ന്യൂഡെൽഹി: ചിലവ് ചുരുക്കലിന്റെ ഭാഗമായി ഇലോൺ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ള ട്വിറ്റർ ഇന്ത്യയിലെ രണ്ടു ഓഫിസുകൾ അടച്ചു പൂട്ടി. ഇന്ത്യയിൽ ആകെ മൂന്ന് ഓഫിസുകളാണ് ട്വിറ്ററിന് ഉണ്ടായിരുന്നത്. ഇതിൽ ഡെൽഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫിസുകളാണ് പൂട്ടിയത്. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. അതേസമയം, ബെംഗളൂരുവിലെ ഓഫിസ് പ്രവർത്തനം തുടരും.
കഴിഞ്ഞ വർഷം ഇന്ത്യയിലെ 90 ശതമാനത്തോളം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. ഇലോൺ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ, ചിലവ് ചുരുക്കലിന്റെ ഭാഗമായി നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓഫിസുകൾ അടച്ചു പൂട്ടിയിരുന്നു. ബെംഗളൂരുവിലെ ഓഫിസുകളിൽ പ്രവർത്തിക്കുന്നത് അധികവും എഞ്ചിനിയർമാരാണ്. ഇവർ അമേരിക്കയിലെ ട്വിറ്ററിന്റെ ഓഫിസുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ്.
ഇന്ത്യയിലെ ട്വിറ്ററിന്റെ സംഘത്തിൽ ആകെ മൂന്ന് ജീവനക്കാർ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് വിവരം. ഏറ്റവും ഉയർന്ന സ്‌ഥാനത്ത് പ്രവർത്തിക്കുന്ന മൂന്ന് പേരോടും ഇനി വർക്ക് ഫ്രം ഹോമിലേക്ക് മാറാനും വീട്ടിലിരുന്ന് തുടർ ജോലികൾ ചെയ്യാനും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്ററിനെ സാമ്പത്തിക സ്‌ഥിരതയിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി.
2023 അവസാനത്തോടെ കമ്പനിയെ സാമ്പത്തികമായി സ്‌ഥിരതയുള്ള കമ്പനിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലാണ് മസ്‌ക്. അതിനിടെ, വരുമാനം വർധിപ്പിക്കാൻ നിർണായക നീക്കവുമായി ട്വിറ്റർ രംഗത്തെത്തിയിരുന്നു. കഞ്ചാവും അനുബന്ധ ഉൽപ്പന്നങ്ങളുടെയും പരസ്യം ഇനിമുതൽ ട്വിറ്ററിൽ നൽകാൻ അനുവദിക്കും. ബുധനാഴ്‌ചയാണ് ട്വിറ്റർ ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തിയത്. നേരത്തെ, കഞ്ചാവിൽ നിന്നും നിർമിച്ചെടുക്കുന്ന വിവിധ ആവശ്യങ്ങൾക്കുള്ള ബാം, ലോഷൻ പോലുള്ള വസ്‌തുക്കളുടെ പരസ്യങ്ങൾക്ക് മാത്രമായിരുന്നു ട്വിറ്ററിൽ അനുമതി നൽകിയിരുന്നത്.
Most Read: ദിലീപിന് തിരിച്ചടി; സാക്ഷികളെ വീണ്ടും വിസ്‌തരിക്കാമെന്ന് സുപ്രീം കോടതി