പോങ്യാങ്: ഉത്തര കൊറിയയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. തലസ്‌ഥാന നഗരമായ പോങ്യാങിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി തുടരുന്ന ലോക്ക്ഡൗൺ അധികൃതർ പിൻവലിച്ചു. രണ്ടാഴ്‌ച മുമ്പ് വരെ 3,92,920 ആയിരുന്നു ഉത്തര കൊറിയയിലെ പ്രതിദിന കോവിഡ് കണക്ക്. എന്നാലിത് 75 ശതമാനം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്‌തമാക്കുന്നത്. ഇതോടെയാണ് ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിരിക്കുന്നത്.
നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ വിപണി പതിയെ സജീവമാകും. കൂടാതെ കഴിഞ്ഞ മെയ് 12ന് ശേഷം അവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാതിരുന്ന ജനങ്ങൾക്ക് ഇത് വലിയ ആശ്വാസം ആകുകയും ചെയ്യും. ഞായറാഴ്‌ച നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമാണ് കിം ലോക്ക്ഡൗണ്‍ പിന്‍വലിച്ചതെന്ന് അധികൃതർ വ്യക്‌തമാക്കി.
അതേസമയം അതിര്‍ത്തി പ്രദേശങ്ങളിലെ ചൈനീസ് നഗരങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്യുന്ന പശ്‌ചാത്തലത്തില്‍ ഇളവ് പ്രഖ്യാപിച്ചതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. കൂടാതെ കോവിഡിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്. ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ജനങ്ങള്‍ കോവിഡിനെതിരായ ജാഗ്രത തുടരണമെന്നും നയതന്ത്ര വൃത്തം അറിയിച്ചു.
Read also: പിഎം കെയർ; ധനസഹായം വിതരണം ചെയ്‌തു, കുട്ടികളുടെ ഭാവി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി