കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഒന്നാം പ്രതിയാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. സ്വപ്‌നാ സുരേഷാണ് കേസിലെ രണ്ടാം പ്രതി. ആകെ 11 പ്രതികളാണ് ഉള്ളത്. കേസിൽ ശിവശങ്കറിനെ ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്‌ന സുരേഷിനെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയത്.
കേസിൽ സന്തോഷ് ഈപ്പനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈഫ് മിഷൻ അഴിമതിക്കേസിന്റെ മുഖ്യസൂത്രധാരൻ ശിവശങ്കർ ആണെന്നും കള്ളപ്പണ ഇടപാടാണെന്ന് അറിഞ്ഞുകൊണ്ടാണ് കോഴ കൈപ്പറ്റിയതെന്നുമാണ് കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. തന്റെ ഉന്നത സ്വാധീനം ഇടപാടുകൾക്ക് മറയാക്കാൻ ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ ഉള്ളതായാണ് സൂചന.
അന്വേഷണം അവസാന ഘട്ടത്തിലിലേക്ക് എത്തുമ്പോഴാണ് ശിവശങ്കറിന്റെ പേര് കുറ്റപത്രത്തിൽ ആദ്യം എത്തുന്നത്. യൂണിടാക് എംഡി സന്തോഷ് ഈപ്പൻ കേസിലെ ഏഴാം പ്രതിയാണ്. കോഴ ഇടപാടിന് പിന്നിൽ പ്രവർത്തിച്ച മാസ്‌റ്റർ മൈൻഡ് ശിവശങ്കറിന്റേത് ആണെന്നാണ് അന്വേഷണത്തിലൂടെ ഇഡി കണ്ടെത്തിയിരിക്കുന്നത്. സ്വപ്‌ന സുരേഷ് കേസിലെ രണ്ടാം പ്രതി ആണെങ്കിലും അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് ഇഡി കടക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
Most Read: വനിതാ ഓഫീസറെ നായയെ വിട്ടു ആക്രമിച്ച സംഭവം; അതിക്രൂരമെന്ന് വീണാ ജോർജ്