കോട്ടയം: ലൈഫ് മിഷൻ പദ്ധതിയെ ചില ദുഷ്‌ട മനസുള്ളവർ തകർക്കാൻ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികളെയും ദുഷ്‌ടമനസുകൾക്ക് സ്വാധീനിക്കാൻ പറ്റി. മറ്റു ഉദ്ദേശത്തോടെ അത്തരം വ്യക്‌തികൾ ഈ പദ്ധതിക്കെതിരെ പരാതിയുമായി ചെന്നു. വലിയ സന്നാഹങ്ങളോടെ ഈ പരാതികൾ അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ വട്ടമിട്ടു പറന്നു. എന്നാൽ, പദ്ധതിയുമായി നമ്മൾ മുന്നോട്ട് പോയി. വലിയ കോപ്പുമായി ഇറങ്ങിയവർ ഒന്നും ചെയ്യാനാകാതെ ജാള്യതയോടെ നിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം കുട്ടിക്കലിൽ സിപിഎം നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിൽ സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി. വീടില്ലാത്തവരുടെ പ്രശ്‌നം സർക്കാർ ഗൗരവമായാണ് കണ്ടത്. ഇനിയും വീടുകൾ ഇല്ലാത്തവർക്ക് വീട് നൽകാനാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
ഇതൊരു നല്ലകാര്യം എന്ന നിലയ്‌ക്ക് പിന്താങ്ങുക എന്നാണ് നല്ല മനസുള്ളവരെല്ലാം പ്രതീക്ഷിക്കുന്നത്. പക്ഷേ, നല്ല മനസിന്റെ ഉടമകൾ മാത്രമല്ലലോ സമൂഹത്തിൽ ഉണ്ടാവുക. ജനങ്ങൾ മഹാഭൂരിഭാഗവും നല്ല മനസിന്റെ ഉടമകളാണ്. എന്നാൽ, ഏതാനും ചിലർക്ക് ആ മനസല്ല. മാത്രമല്ല, ഒരു പ്രത്യേക രീതിയിലുള്ള ദുഷ്‌ടമനസും ഏതാനും ആളുകൾക്കുണ്ട്. അതുകൊണ്ടാണ് അവർ ഇതുപോലൊരു നല്ല പദ്ധതിയെ തകർക്കാൻ വേണ്ടിയുള്ള ശ്രമം നടത്തിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
രണ്ടു വർഷം ക്ഷേമ പെൻഷൻ കുടിശിക ഉണ്ടായ കാലം കേരളത്തിൽ ഉണ്ടായിരുന്നു. 2016ൽ എൽഡിഎഫ് കുടിശിക തീർത്തു കൊടുത്തു. പെൻഷൻ തുക 1600 രൂപയായി ഉയർത്തി. ക്ഷേമ പെൻഷൻ നൽകൽ സർക്കാരിന്റെ പണിയല്ലെന്ന് കേന്ദ്ര ധനമന്ത്രി കേരളത്തെ ആക്ഷേപിച്ചു പറഞ്ഞു. കേരളത്തെ ഏതെല്ലാം രീതിയിൽ ഞെരുക്കൻ പറ്റുമെന്നാണ് കേന്ദ്രം നോക്കുന്നത്. ഗവർണർക്കെതിരെ സംസാരിക്കാൻ യുഡിഎഫോ ബിജെപിയെ തയ്യാറാകുന്നില്ല. കർഷകരുടെ പ്രശ്‌നപരിഹാരത്തിനുള്ള നിയമം പോലും ഗവർണർ ഒപ്പിടുന്നില്ല. ഏതിനും അതിരുണ്ട്. ആ അതിരു കടക്കുന്ന നിയന് ഗവർണർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| വീണ്ടും കടുപ്പിച്ചു കാനഡ; രാജ്യാന്തര നിയമം ലംഘിച്ചാൽ ലോകം മുഴുവൻ അപകടത്തിൽ- ട്രൂഡോ