തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ സംസാരിക്കുമ്പോൾ മോദിക്കും രാഹുലിനും ഒരേ സ്വരമാണെന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. കേരളത്തിൽ അഴിമതിയാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രധാനമന്ത്രി ബിഹാറിനെയും കേരളത്തെയും അപമാനിച്ചു. ഇന്ത്യയിൽ അഴിമതി ഏറ്റവും കുറഞ്ഞ സംസ്‌ഥാനമാണ് കേരളം. ഇവിടെ അഴിമതി വ്യാപകമാണെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം ഏത് ആധികാരിക റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിൽ നിന്ന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന വെപ്രാളമാണ് പ്രധാനമന്ത്രിക്കെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കേരളത്തിന് ലഭിക്കേണ്ട അർഹതപ്പെട്ട തുക നിഷേധിക്കുന്നതാണ് കേന്ദ്ര സർക്കാർ സംസ്‌ഥാനത്തിന് നേരെ സ്വീകരിക്കുന്ന സമീപനം. ജനസംഖ്യ മാനദണ്ഡമാക്കിയതോടെ നികുതി വിഹിതത്തിന്റെ കാര്യത്തിൽ സംസ്‌ഥാനങ്ങൾ തമ്മിലുള്ള അന്തരം വർധിച്ചു. ബിജെപി നൽകുന്ന പരസ്യങ്ങളിലും കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്. കേരളത്തിന്റെ കഴുത്ത് ഞെരിക്കുന്നവർ തന്നെ സംസ്‌ഥാനത്തെ ആക്ഷേപിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
നേട്ടങ്ങളെയെല്ലാം നുണകൊണ്ട് മൂടാനാണ് അദ്ദേഹത്തിന്റെ ശ്രമം. നീതി ആയോഗിന്റെ ചുമതല വഹിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഈ കള്ളമെല്ലാം പറയുന്നത്. ഭരണഘടനാ മാനദണ്ഡങ്ങൾ പോലും പ്രധാനമന്ത്രി പാലിച്ചില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
സ്വന്തം പാർട്ടിയുടെ നേതൃസ്‌ഥാനത്ത് നിന്ന് നിർണായക സമയത്ത് ഒളിച്ചോടിയ നേതാവാണ് രാഹുൽ ഗാന്ധിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. രാജ്യത്തെ നയിക്കാൻ രാഹുൽ ഇപ്പോഴും പ്രാപ്‌തനായിട്ടില്ല. മോദിയെ നേരിട്ട് എതിർക്കാൻ രാഹുൽ ശ്രമിക്കുന്നില്ല. ഉത്തരേന്ത്യയിൽ നിന്നും ഒളിച്ചോടിയാണ് വയനാട്ടിലെത്തി രണ്ടാം തവണയും രാഹുൽ മൽസരിക്കുന്നതെന്നും പിണറായി വിജയൻ ആക്ഷേപിച്ചു. തിരഞ്ഞെടുപ്പിൽ പ്രധാനം ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ്. പ്രധാനമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| നെസ്‌ലെക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ