കൽപ്പറ്റ: വയനാട് മേപ്പടിയിൽ യുവതിയുടെ ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷൻ ഓഫീസറെ നായയെ അഴിച്ചു വിട്ടു ആക്രമിച്ച അംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവം അത്യന്തം അപലപനീയവും അതിക്രൂരവുമാണെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. ആക്രമണത്തിന് ഇരയായ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ മായ എൻ പണിക്കറുമായി സംസാരിച്ചുവെന്നും മന്ത്രി വ്യക്‌തമാക്കി.
ശരീരത്തിലെ മുറിവുകളിലെ വേദനക്കൊപ്പം നായയുടെ ആക്രമണത്തിന്റെ ഭീകരത ഏൽപ്പിച്ച നടുക്കത്തിലാണ് മായ ഉള്ളതെന്നും മന്ത്രി പറഞ്ഞു. വയനാട് മേപ്പാടി സ്വദേശിയായ ജോസിന്റെ ഭാര്യയാണ് ഗാർഹിക പീഡന പരാതി നൽകിയത്. പരാതിയിൽ ആവശ്യമായ നടപടികൾ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എടുത്തിരുന്നു. ആവശ്യപ്പെട്ട പ്രകാരം നിയമ സഹായവും ഉറപ്പാക്കിയിരുന്നു.
എന്നാൽ, പിന്നീട് പലതവണ ഫോൺ വിളിച്ചിട്ടും പരാതിക്കാരി എടുക്കാതിരുന്ന സാഹചര്യത്തിലാണ് എന്ത് സംഭവിച്ചുവെന്നറിയാൻ വനിതാ പ്രൊട്ടക്ഷൻ ഓഫീസറായ മായ നേരിട്ട് ഇവരുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഓഫീസർക്ക് നേരെ ജോസ് വളർത്തു നായയെ അഴിച്ചു വിട്ടു ആക്രമിക്കുകയായിരുന്നു. മായയുടെ ശരീരത്തിൽ നിരവധി മുറിവുകളേറ്റിട്ടുണ്ട്.
ഇവർക്കൊപ്പം ഫാമിലി കൗൺസിലറും ഉണ്ടായിരുന്നു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ശക്‌തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതിയായ ജോസിനെ അറസ്‌റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ കർശനമായി നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: സംസ്‌ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; വിദ്യാഭ്യാസ മന്ത്രി