കൊച്ചി: വീട്ടിനുള്ളിൽ കയറി അക്രമിച്ചയാളെ മനോധൈര്യം കൊണ്ട് നേരിട്ട് പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് തൃപ്പൂണിത്തുറയിലെ പ്ളസ് വൺ വിദ്യാർഥിയായ അനഘ. തൃപ്പൂണിത്തുറയിലെ പറപ്പിള്ളി റോഡ് ശ്രീനിലയത്തിൽ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. അമ്മയും അച്ഛനും വീട്ടിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ, അടുക്കള വാതിൽ അടക്കാൻ ചെന്നതായിരുന്നു അനഘ. ഒട്ടും പ്രതീക്ഷിക്കാതെ ഒരു ഏറ്റുമുട്ടലാണ് പിന്നീട് അവിടെ നടന്നത്.
രാവിലെ ഏഴരക്ക് അടുക്കള വാതിൽ പൂട്ടാൻ ചെന്നപ്പോഴാണ് വാതിലിന് പിറകിൽ പതുങ്ങിയ അക്രമിയുടെ നിഴൽ അനഘയുടെ ശ്രദ്ധയിൽപ്പെട്ടത്. എല്ലാവരും ഒരുനിമിഷം പകച്ചു നിൽക്കുന്ന ഈ വേളയിലും, പക്ഷെ അനഘ പതറിയില്ല. അക്രമി അറിയാതെ അനഘ അടുക്കളയിൽ നിന്ന് ഒരു കത്തി കൈക്കലാക്കി അക്രമിയെ നേരിട്ടു.
എന്നാൽ, മൽപ്പിടിത്തത്തിനിടെ അനഘയുടെ കൈയിൽ ഉണ്ടായിരുന്ന കത്തി അക്രമി കൈക്കലാക്കി. രണ്ടു തവണ കഴുത്തിന് നേരെ കത്തി വീശിയെങ്കിലും പിന്നോട്ട് മാറി അനഘ രക്ഷപ്പെട്ടു. അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെ അനഘയുടെ കൈയിൽ മുറിവേറ്റു. തുടർന്ന് അക്രമി അനഘയുടെ വാ പൊത്തിപിടിച്ചു ശ്വാസം മുട്ടിക്കാനും ശ്രമിച്ചു.
ഇതോടെയാണ് അനഘയ്‌ക്കുള്ളിലെ കരാട്ടെ ബ്ളാക്ക് ബെൽറ്റുകാരി ഉണർന്നത്. പിന്നെ അക്രമിയുടെ അടിവയറിലേക്ക് മുട്ടുകൊണ്ട് ചവിട്ടി, അടുത്തുണ്ടായിരുന്ന തേങ്ങ എടുത്ത് അയാളുടെ തലയിൽ അടിച്ചു. ഇതോടെ അക്രമി കിട്ടിയ ജീവനും കൊണ്ട് മതിൽ ചാടി സ്‌ഥലം വിട്ടു.
സംഭവം അറിഞ്ഞു നാട്ടുകാരെല്ലാം ഓടിക്കൂടി. അനഘയുടെ ധീരതയിൽ എല്ലാവരും അൽഭുതപ്പെട്ടു. പത്ത് വർഷമായി അനഘ കരാട്ടെ അഭ്യസിക്കുന്നുണ്ട്. തൃപ്പുണിത്തുറ ഗവ. ഗേൾസ് ഹൈസ്‌കൂളിലെ പ്ളസ് വൺ വിദ്യാർഥിയാണ് അനഘ. സംഭവത്തിന് പിന്നാലെ ഹിൽപാലസ് പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.
പ്രതി രണ്ടു ദിവസമായി പരിസര പ്രദേശങ്ങളിൽ കറങ്ങി നടക്കുന്നുണ്ടെന്നാണ് വിവരം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണ്. അക്രമിയെ ധൈര്യം കൊണ്ട് നേരിട്ട അനഘയെ പോലീസ് അഭിനന്ദിച്ചു. നാട്ടുകാരുടെ താരമാണ് അനഘ ഇപ്പോൾ.
Most Read: കുട്ടികൾ ഹോളിവുഡ് സിനിമകൾ കണ്ടാൽ മാതാപിതാക്കളെ തടവിലിടും; അസാധാരണ നിയമം