ബെയ്ജിങ്: പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലെയും ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചൈന. ആണവശക്തികളായ അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷാവസ്ഥയിൽ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം വേർപ്പെടുത്താൻ പറ്റാത്ത അയൽരാജ്യങ്ങളാണ്. അവർ ചൈനയുടെയും അയൽക്കാരാണ്. നിലവിലെ സ്ഥിതിയിൽ ആശങ്കയുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് പ്രസ്താവനയിൽ അറിയിച്ചു. സമാധാനത്തിനും സ്ഥിരതയ്ക്കും മുൻതൂക്കം നൽകണമെന്നും നിലവിലെ സ്ഥിതി വഷളാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
പാക്കിസ്ഥാന്റെ അടുത്ത സഖ്യകക്ഷിയാണ് ചൈന. ഇന്ത്യയുമായും പാക്കിസ്ഥാനുമായും ചൈന അതിർത്തി പങ്കിടുന്നുണ്ട്. അതിനിടെ, അമേരിക്കയും ഐക്യരാഷ്ട്രസഭയും ഇസ്രയേലും നിലവിലെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിൽ വർഷങ്ങൾ നീണ്ടുനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യമാണുള്ളതെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. പ്രശ്നം എത്രയുംവേഗം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു. സംഘർഷാവസ്ഥയിൽ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസും ആശങ്ക അറിയിച്ചിട്ടുണ്ട്.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ചു ഇസ്രയേൽ രംഗത്തെത്തി. ഭീകരാക്രമണത്തിൽ തിരിച്ചടിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ഇസ്രയേൽ പ്രതികരിച്ചു.
Most Read| എ രാജയ്ക്ക് എംഎൽഎയായി തുടരാം; ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി







































