ദിലീപ് നായകനായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘പ്രൊഫസര്‍ ഡിങ്കന്’. എന്നാല്‍, ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ പല തവണ മാറി പോയതോടെ ഇതുവരെ പൂര്‍ത്തിയാവാത്ത അവസ്ഥയിലാണ്. ഇപ്പോള്‍ ഈ ചിത്രത്തിന്റെ പേരില്‍ അഞ്ചു കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി നല്‍കിയിരിക്കുകയാണ് പ്രവാസി വ്യവസായിയായ റാഫേല്‍ പി. തോമസ്.
ചിത്രത്തിന്റെ പേരില്‍ നിര്‍മ്മാതാവ് സനല്‍ തോട്ടം അഞ്ചു കോടി രൂപയോളം തട്ടിയെടുത്ത ശേഷം വധ ഭീഷണി മുഴക്കുകയാണ് എന്ന പരാതിയാണ് വ്യവസായി മുഖ്യമന്ത്രിക്ക് അയച്ചിരിക്കുന്നത്. പാതി പൂര്‍ത്തിയായ ചിത്രത്തിന്റെ ഭാഗങ്ങള്‍ കാണിച്ച് സനല്‍ തോട്ടം പലരില്‍ നിന്നുമായി കാശ് തട്ടുകയാണെന്ന് റാഫേല്‍ ആരോപിക്കുന്നു.
നിലവിലെ കരാര്‍ പ്രകാരം സിനിമയുടെ പൂര്‍ണ്ണമായ അവകാശം തനിക്കാണ്, എന്നാല്‍ അത് അനുവദിച്ചു തരാന്‍ സനല്‍ തയ്യാറാവുന്നില്ല. കുടുംബത്തോടൊപ്പം തീ കൊളുത്തി മരിക്കുമെന്നും താന്‍ നാട്ടില്‍ എത്തിയാല്‍ ഗുണ്ടകളെ വിട്ട് കൊലപ്പെടുത്തുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയാണ്. ഇതിനെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നാണ് റാഫേല്‍ പരാതിയില്‍ പറയുന്നത്.
Also Read: തലയണക്കടിയിൽ വച്ച ഫോണിൽ നിന്ന് തീപടർന്ന് ഉറങ്ങിക്കിടന്ന ആൾക്ക് പൊള്ളലേറ്റു
പ്രൊഫസര്‍ ഡിങ്കന് പൂര്‍ണ്ണമായും ത്രീഡി ടെക്നോളജി ഉപയോഗിച്ചാണ് ഒരുക്കുന്നത്. നമിത പ്രമോദ് ആണ് നായിക ആയി അഭിനയിച്ചത്. സംവിധായകന് റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തില്‍ മജീഷ്യന്റെ റോളിലാണ് ദിലീപ് വേഷമിടുന്നത്.


































