കൽപ്പറ്റ: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ കെപിസിസി മുൻ സെക്രട്ടറി കെകെ എബ്രഹാം അടക്കം ബാങ്ക് ഭാരവാഹികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 4.34 കോടി രൂപ മൂല്യം വരുന്നതാണ് സ്വത്തുക്കളെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെകെ എബ്രഹാമിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തത്.
കോഴിക്കോട്ടെ ഇഡി ആസ്ഥാനത്ത് എത്തിച്ചു ചോദ്യം ചെയ്ത ശേഷം ബുധനാഴ്ചയാണ് കെകെ എബ്രഹാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ടു ദിവസം ഇഡി കസ്റ്റഡിയിൽ ആയിരുന്നു. കസ്റ്റഡി അവസാനിച്ച നവംബർ പത്തിന് കെകെ എബ്രഹാമിനെ പിഎംഎൽഎ കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് നീട്ടുകയായിരുന്നു.
കേസിൽ മറ്റൊരു പ്രതിയായ സജീവൻ കൊല്ലപ്പള്ളിയും 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. യുഡിഎഫ് നിയന്ത്രണത്തിലുള്ള പുൽപ്പള്ളി സഹകരണ ബാങ്കിൽ വായ്പ ഇടപാടിൽ 8.64 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് കേസ്. ഈ കേസിൽ പോലീസ് നേരത്തെ കെകെ എബ്രഹാമിനെയും ബാങ്ക് സെക്രട്ടറിയേയും അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് ഇഡി കെകെ എബ്രഹാമിനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിൽ പത്ത് പേർക്കെതിരെ തലശേരി വിജിലൻസ് കോടതിയിൽ കേസുണ്ട്. തട്ടിപ്പിന് ഇരയായ ഒരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് ബാങ്കിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതും നിയമനടപടികൾ തുടങ്ങിയതും. പോലീസ് അറസ്റ്റ് ചെയ്തതോടെ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം കെകെ എബ്രഹാം രാജിവെക്കുകയായിരുന്നു.
Most Read| എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഐജി പി വിജയന്റെ സസ്പെൻഷൻ റദ്ദാക്കി