ചണ്ഡീഗഡ്: പഞ്ചാബിൽ എഎപി സർക്കാർ അധികകാലം തുടരില്ലെന്ന സൂചനയുമായി കോൺഗ്രസ്. ഭരണകക്ഷിയായ ആംആദ്‌മി പാർട്ടിയിലെ 32ലേറെ എംഎൽഎമാർ കോൺഗ്രസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മറ്റുള്ളവർ ബിജെപിയുമായി ബന്ധപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ പറഞ്ഞു.
ഇതോടെയാണ് ഭഗവന്ത് മാൻ സർക്കാർ വീണേക്കുമെന്ന അഭ്യൂഹം ശക്‌തമായത്. എഎപി സർക്കാർ വീണാൽ കോൺഗ്രസ് ഉത്തരവാദിയല്ലെന്നും ബിജെപി അത് ചെയ്യുമെന്നും പ്രതാപ് സിങ് ബജ്‌വ കൂട്ടിച്ചേർത്തു.
”എംഎൽഎമാർ മാത്രമല്ല, മന്ത്രിമാരും മറ്റു വലിയ നേതാക്കളും കോൺഗ്രസിനെ ബന്ധപ്പെട്ടിട്ടുണ്ട്. ഒരു സാഹചര്യത്തിലും ഈ സർക്കാരിനെ അസ്‌ഥിരപ്പെടുത്തില്ലെന്ന് ഞങ്ങൾ വ്യക്‌തമാക്കി. അത് ബിജെപിയാണ് ചെയ്യുന്നത്. എഎപി സർക്കാർ കാലാവധി പൂർത്തിയാക്കണമെന്നാണ് ആഗ്രഹം. ഏതുതരം സർക്കാരിനാണ് വോട്ട് ചെയ്‌തതെന്ന് അപ്പോൾ ജനങ്ങൾക്ക് മനസിലാകും”- ബജ്‌വ പറഞ്ഞു.
എഎപി ഭരണകാലത്ത് ഹവാല വഴി ആയിരക്കണക്കിന് കോടി രൂപ ഓസ്‌ട്രേലിയയിലേക്കും മറ്റും പോയതിൽ എഎപി നേതാക്കൾ അസ്വസ്‌ഥരാണ്. മദ്യത്തിൽ നിന്നും ഭൂവിനിയോഗ മാറ്റത്തിൽ നിന്നുമുള്ള പണമാണിത്. ഡെൽഹി മോഡൽ എങ്ങനെയാണെന്നും ബജ്‌വ ആരോപിച്ചു.
അതിനിടെ, ബജ്‌വ ബിജെപിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്ന് എഎപി തിരിച്ചടിച്ചു. ”ബജ്‌വ ബിജെപിയിൽ ടിക്കറ്റ് ഉറപ്പിച്ചു. ബെംഗളൂരുവിൽ മുതിർന്ന നേതാക്കളെ കണ്ടിരുന്നു. രാഹുൽ ഗാന്ധി ബജ്‌വയെ ശ്രദ്ധിക്കണം”- എഎപി നേതാവ് നീൽ ഗാർഗ് പറഞ്ഞു. ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി തോറ്റതോടെയാണ് പഞ്ചാബിലെ സർക്കാരിനെ പ്രതിപക്ഷം സമ്മർദ്ദത്തിലാക്കിയത്.
Most Read| 18 കഴിഞ്ഞവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം; വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ







































