തിരുവനന്തപുരം: പാർട്ടിയെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുടെ നടപടികളിൽ ബിജെപി നേതൃത്വത്തിന് അതൃപ്തിയെന്ന് സൂചന. കോർപറേഷൻ സ്ഥിര സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രീലേഖയുടെ വോട്ട് അസാധുവായതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
ഇത് മനഃപൂർവമല്ലെന്ന് വിലയിരുത്തുമ്പോഴും കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തത് മുതൽ പാർട്ടിയെ വെട്ടിലാക്കുന്ന നടപടികളാണ് ശ്രീലേഖയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. നഗരാസൂത്രണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന സ്ളിപ്പിൽ ഒപ്പിടാത്തതാണ് ശ്രീലേഖയുടെ വോട്ട് അസാധുവാകാൻ കാരണം.
വോട്ട് ചെയ്യേണ്ട രീതിയെ കുറിച്ച് പാർട്ടി കൗൺസിലർമാർക്കായി ആദ്യം നടത്തിയ ക്ളാസിൽ ശ്രീലേഖ പങ്കെടുത്തിരുന്നില്ലെന്ന് നേതാക്കൾ അറിയിച്ചു. ശ്രീലേഖയുടെ നടപടികളിലൊന്നും പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ പരസ്യമായി പ്രതികരിച്ചിട്ടില്ല.
കൗൺസിലറായി ചുമതലയേറ്റ് ദിവസങ്ങൾക്കകം ശസ്തമംഗലത്ത് കോർപറേഷന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിയണമെന്ന് വികെ പ്രശാന്തിനോട് ആവശ്യപ്പെട്ടപ്പോൾ മുഴുവൻ വാടക കെട്ടിടങ്ങളുടെയും കണക്കെടുക്കുമെന്ന് മേയർ വിവി രാജേഷ് പ്രഖ്യാപിച്ചതല്ലാതെ തനിക്ക് പാർട്ടിയിൽ നിന്ന് പിന്തുണ കിട്ടിയില്ലെന്ന് ശ്രീലേഖയ്ക്ക് പരിഭവമുണ്ട്.
മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന് ശേഷമുള്ള വിജയാഘോഷങ്ങളിൽ പങ്കെടുക്കാതെ രണ്ടാമത് ശ്രീലേഖ പാർട്ടിയെ വെട്ടിലാക്കി. മേയർ സ്ഥാനാർഥിയായി മൽസരിപ്പിക്കാത്തതിലുള്ള അമർഷമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മേയറും ഡെപ്യൂട്ടി മേയർ ജിഎസ്. ആശാനാഥും വീട്ടിലെത്തി ശ്രീലേഖയെ അനുനയിപ്പിച്ചിരുന്നു.
മേയർ സ്ഥാനം വാഗ്ദാനം നൽകിയാണ് തന്നെ കോർപറേഷൻ കൗൺസിലിലേക്ക് മൽസരിപ്പിച്ചതെന്ന വെളിപ്പെടുത്തൽ പാർട്ടിക്കും ബുദ്ധിമുട്ട് ഉണ്ടാക്കി. ഇതിന് പിന്നാലെയാണ് സ്ഥിര സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ വോട്ട് അസാധുവായത്.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്ക്കരികിൽ ഗാബി





































