കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ നിയമനടപടിയുമായി അതിജീവിത. കേസിൽ നടൻ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്‌താവനയ്‌ക്കെതിരേയാണ് അതിജീവിത വിചാരണ കോടതിയിൽ കോടതിയലക്ഷ്യ ഹരജി നൽകിയത്.
കേസിൽ ദിലീപിനെതിരെ തെളുവുകളില്ല എന്ന വിധത്തിൽ ശ്രീലേഖ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപണം ഉന്നയിച്ചിരുന്നെന്നും ഇത് കോടതിയലക്ഷ്യം ആണെന്നുമാണ് അതിജീവിതയുടെ വാദം. കേസിൽ ഇന്ന് അന്തിമവാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കാനിരിക്കെയാണ് അതിജീവിതയുടെ ഹരജി.
അതിനിടെ, ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടായില്ലെന്നും നടപടി ആവശ്യപ്പെട്ട് അതിജീവിത രാഷ്‍ട്രപതി ദ്രൗപതി മുർമുവിന് ഇന്നലെ കത്തയച്ചിരുന്നു. കോടതിയുടെ കസ്‌റ്റഡിയിലിരിക്കെ മൂന്ന് തവണ ഈ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചുവെന്ന് ശാസ്‌ത്രീയ പരിശോധനയിൽ ഉൾപ്പടെ തെളിഞ്ഞിരുന്നു. ഈ കുറ്റകൃത്യം ചെയ്‌ത ആളുകളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സുപ്രീം കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് അതിജീവിത കത്തിൽ പറയുന്നത്.
മെമ്മറി കാർഡ് പരിശോധിച്ച ആളുകളെ കണ്ടത്തേണ്ടതും നടപടിയെടുക്കേണ്ടതും കോടതികളാണ്. എന്നാൽ ഇവരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജുഡീഷ്യറിയുടെ മേൽ ഭരണപരമായ ഒരു നടപടി വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത രാഷ്‌ട്രപതിക്ക് കത്തയച്ചിരിക്കുന്നത്.
ഈ മെമ്മറി കാർഡ് പുറത്തുപോയാൽ അത് തുടർന്നുള്ള തന്റെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തിൽ കാര്യക്ഷമമായ അന്വേഷണത്തിനും നടപടിക്കും രാഷ്‌ട്രപതിയുടെ ഇടപെടൽ വേണമെന്നും കത്തിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇപ്പോൾ അന്തിമഘട്ടിലാണെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് രാഷ്‌ട്രപതിയുടെ ഇടപെടൽ തേടിയിരിക്കുന്നത്.
ഷൂട്ടിങ്ങിനു ശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നിൽ വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ച് കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്‌തു എന്നാണ് കേസ്. 2017 ഫെബ്രുവരിയിൽ ആയിരുന്നു സംഭവം. നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്.
2018 മാർച്ച് എട്ടിന് ആരംഭിച്ച വിചാരണയാണ് അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്. വാദം പൂർത്തിയായാൽ രണ്ടാഴ്‌ച സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. അന്തിമ വാദത്തിന്റെ നടപടികൾ ഒരുമാസം കൊണ്ട് പൂർത്തിയായേക്കും. വാദം പൂർത്തിയായാൽ കേസ് വിധി പറയുന്നതിനായി മാറ്റും.
Most Read| സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു, സുരക്ഷിതർ; വിദേശകാര്യ മന്ത്രാലയം








































