കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ് കേസിലെ കുറ്റപത്രം പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. 45 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയ കുറ്റപത്രത്തിൽ 45 സാക്ഷികളും 32 രേഖകളും ഉൾപ്പെടുന്നുണ്ട്. ഗവ. കോളേജിൽ നടന്ന റാഗിങ് കൊടും ക്രൂരതയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അഞ്ച് പ്രതികളാണ് കേസിലുള്ളത്.
അതിവേഗത്തിലാണ് കേസിൽ ഗാന്ധിനഗർ പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്‌റ്റുഡന്റ്സ് നഴ്‌സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്‌ഥാന സെക്രട്ടറി മലപ്പുറം വണ്ടൂർ സ്വദേശി കെപി രാഹുൽ രാജ് (22), മൂന്നിലവ് വാളകം കരയിൽ കീരിപ്ളാക്കൽ വീട്ടിൽ സാമുവൽ ജോൺസൺ (20), വയനാട് നടവയൽ പുൽപ്പള്ളി സ്വദേശി എൻഎസ് ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി സി റിജിൽ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എൻവി വിവേക് (21) എന്നിവരാണ് പ്രതികൾ.
കൊലപാതക ശ്രമത്തിന് തുല്യമായ കൊടും ക്രൂരതയാണ് ജൂനിയർ വിദ്യാർഥികളോട് ഇവർ കാണിച്ചതെന്നാണ് കുറ്റപത്രത്തിൽ പ്രധാനമായും പറയുന്നത്. അതേസമയം, അധ്യാപകരെയോ ഹോസ്‌റ്റൽ വാർഡനെയോ കേസിൽ പ്രതിചേർത്തിട്ടില്ല. റാഗിങ്ങിന് വിധേയരായ ആറുപേരും കേസിൽ സാക്ഷികളാണ്. വിദ്യാർഥികൾ പകർത്തി സൂക്ഷിച്ച വീഡിയോ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട തെളിവ്.
പ്രതികൾ ജാമ്യാപേക്ഷയും മുൻകൂർ ജാമ്യാപേക്ഷയുമെല്ലാം സമർപ്പിച്ചിരുന്നു. എന്നാൽ, ഇതൊക്കെ കോടതി തള്ളി. നിലവിൽ ഇവർ റിമാൻഡിലാണ്. കുറ്റപത്രം സമർപ്പിക്കുന്നതോടെ കേസ് വിചാരണയിലേക്ക് കടക്കും. പ്രതികൾക്കെതിരെ ഭാരത് നിയമ സംഹിതയിലെ 118ആം വകുപ്പ് (ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം), 308 (2) (ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ളതോ അപഹരിക്കുക), 351 (1) (കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുക) എന്നിവയും റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസെടുത്തത്.
കഴിഞ്ഞ നവംബർ നാല് മുതലായിരുന്നു കോട്ടയം ഗവ. നഴ്‌സിങ് കോളേജ് ഹോസ്‌റ്റലിൽ വിദ്യാർഥികൾ ക്രൂര റാഗിങ്ങിന് ഇരയായത്. സീനിയർ വിദ്യാർഥികൾക്ക് മദ്യപിക്കാൻ പണം നൽകാത്തവരെയാണ് റാഗ് ചെയ്‌തത്. ജൂനിയർ വിദ്യാർഥികളെ നഗ്‌നരാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കുക, മുഖത്തും തലയിലും ക്രീം തേയ്‌ക്കുക, കോമ്പസ്, ബ്ളേയ്‌ഡ് എന്നിവ ഉപയോഗിച്ച് ശരീരത്തിൽ മുറിവ് ഉണ്ടാക്കുക, മുറിവിൽ ലോഷൻ തേക്കുക, സംഘം ചേർന്ന് മർദ്ദിക്കുക തുടങ്ങിയ ക്രൂരതകളാണ് സീനിയേഴ്‌സ് നടത്തിയത്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!







































