തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ അറസ്‌റ്റിലായ ഒന്നാംപ്രതി രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്‌ത് ജില്ലാ കോടതി. രാഹുൽ സമർപ്പിച്ച ജാമ്യഹരജി കോടതി തള്ളി.
പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങൾ വഴി വിവരങ്ങൾ പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഈശ്വറിനെ ഇന്നലെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. രാഹുലിന്റെ വീഡിയോകൾ പരിശോധിച്ച ശേഷമാണ് ജഡ്‌ജി റിമാൻഡ് ചെയ്‌തത്. ഈമാസം 15 വരെയാണ് റിമാൻഡ് കാലാവധി.
പോലീസ് ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങൾ അവഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്‌തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ അവസരത്തിൽ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി അറിയിച്ചു. രാഹുലിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. ജയിലിൽ നിരാഹാരസമരം ഇരിക്കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ഇന്ന് വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയ ശേഷമാണ് രാഹുലിനെ കോടതിയിൽ ഹാജരാക്കിയത്. അറസ്‌റ്റ് നിയമപരമല്ലെന്നും പിടികൂടി കഴിഞ്ഞാണ് നോട്ടീസ് നൽകിയതെന്നും രാഹുൽ കോടതിയെ അറിയിച്ചു. എന്നാൽ, നോട്ടീസ് കൈപ്പറ്റിയില്ലെന്നും അതിജീവിതയെ മോശമാക്കുന്ന രീതിയിൽ രാഹുൽ പ്രവർത്തിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പരാതിക്കാരിയുടെ ചിത്രം രാഹുലിന്റെ ലാപ്ടോപ്പിൽ ഉണ്ടെന്നും രാഹുലിന്റെ വീഡിയോ യുവതിയെ അപമാനിക്കും വിധമാണെന്നും പോലീസ് ആരോപിച്ചു. രാഹുൽ സ്‌ഥിരമായി ഇത്തരം കാര്യം ചെയ്യുന്ന ആളാണെന്നും പോലീസ് കോടതിയിൽ ബോധിപ്പിച്ചു.
Most Read| കേരളത്തിൽ എച്ച്ഐവി കേസുകൾ വർധിക്കുന്നു; കൂടുതൽ എറണാകുളത്ത്








































