പട്‌ന: കേന്ദ്ര സർക്കാരിനെതിരെ വോട്ടുകവർച്ച ആരോപണം ഉയർത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 16 ദിവസമായി നടത്തിവന്ന ‘വോട്ടർ അധികാർ യാത്ര’യ്‌ക്ക് സമാപനം. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത സമാപനം ചടങ്ങിൽ വെച്ച്, യാത്രയ്‌ക്ക് ലഭിച്ച ജനപിന്തുണയ്‌ക്ക് രാഹുൽ ഗാന്ധി നന്ദി പറഞ്ഞു.
‘വോട്ടുചോരി’ എന്നാൽ നമ്മുടെ അവകാശങ്ങൾ, സംവരണം, തൊഴിൽ, വിദ്യാഭ്യാസം, ജനാധിപത്യം എന്നിവയുടെ മോഷണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ജനങ്ങളുടെ റേഷൻ കാർഡും ഭൂമിയും തട്ടിയെടുത്ത് അദാനിക്ക് അംബാനിക്കും നൽകുമെന്നും രാഹുൽ വിമർശിച്ചു. താൻ മുൻപ് നടത്തിയ വാർത്താസമ്മേളനം ആറ്റം ബോംബ് ആയിരുന്നെങ്കിലും അതിലും വലിയ ഹൈഡ്രജൻ ബോംബ് കൈവശമുണ്ടെന്നും രാഹുൽ പറഞ്ഞു.
”ആറ്റം ബോംബിനെ കുറിച്ച് ബിജെപി കേട്ടിട്ടുണ്ടോ? ഞാനത് വാർത്താസമ്മേളനത്തിൽ കാണിച്ചതാണ്. ഇപ്പോൾ, അതിലും വലുതായ ഒന്നുണ്ട്- ഹൈഡ്രജൻ ബോംബ്. നിങ്ങളെല്ലാവരും അതിനായി തയ്യാറായിരിക്കണം. വോട്ട് മോഷണത്തെ കുറിച്ചുള്ള സത്യം രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടും. ആ ഹൈഡ്രജൻ ബോംബിന് ശേഷം മോദിക്ക് രാജ്യത്തിന് മുന്നിൽ മുഖം കാണിക്കാൻ കഴിയില്ല”- രാഹുൽ ഗാന്ധി പറഞ്ഞു..
”ഗാന്ധിജിയെ കൊലപ്പെടുത്തിയ അതേ ശക്‌തികളാണ് ഡോ. ബിആർ അംബേദ്‌ക്കറുടേയും മഹാത്‌മാ ഗാന്ധിയുടെയും ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നത്. ബിഹാറിൽ ജനങ്ങൾക്കിടയിൽ ‘വോട്ട് കള്ളാ, സിംഹാസനം ഒഴിയൂ’ (വോട്ടി ചോർ, ഗഡ്ഡി ച്ഛോഡ്) എന്നൊരു പുതിയ മുദ്രാവാക്യമുണ്ട്. ചൈനയിലും യുഎസിലും പോലും ആളുകൾ ഇത് പറയുന്നു”- രാഹുൽ പരിഹസിച്ചു.
”തിരഞ്ഞെടുപ്പ് കമ്മീഷൻ തെളിവുകളോ ഡിജിറ്റൽ ഡാറ്റയോ നൽകുന്നില്ല. തങ്ങളുടെ ടീം നാലഞ്ച് മാസത്തോളം ദിവസവും 16,17 മണിക്കൂർ ജോലി ചെയ്‌ത് വിവിധ സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വോട്ട് മോഷണം എന്നത് കേവലം വോട്ടുകളുടെ മോഷണമല്ല. അത് അവകാശങ്ങളുടെയും ഭരണഘടനയുടെയും യുവതയുടെ ഭാവിയുടെയും മോഷണമാണ്. അവർ എല്ലാം അദാനിക്കും അംബാനിക്കും നൽകും” – രാഹുൽ കൂട്ടിച്ചേർത്തു.
ഓഗസ്‌റ്റ് 17ന് ബിഹാറിലെ നസാറാമിൽ നിന്ന് തുടങ്ങിയ യാത്രയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബിഹാറിലെ 20 ജില്ലകളിലൂടെ 1300-ലധികം കിലോമീറ്റർ സഞ്ചരിച്ചാണ് യാത്ര പട്‌നയിൽ എത്തിയത്. പട്‌നയിലെ ഗാന്ധി മൈതാനിയിൽ നിന്ന് ആരംഭിച്ച സമാപന പദയാത്രയിൽ ആയിരക്കണക്കിന് പേരാണ് എത്തിയത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ





































