ന്യൂഡെൽഹി: 18 വർഷത്തോളം നീണ്ടുനിന്ന പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് രാജീവ് ചന്ദ്രശേഖർ അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്‌ഞ നടക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കേയായിരുന്നു പ്രഖ്യാപനം.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ നിന്നും പരാജയപ്പെട്ടതിനെ തുടർന്നല്ല തിരഞ്ഞെടുപ്പ് രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നും ബിജെപി പ്രവർത്തകനായി തുടരുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്‌തമാക്കി. മണ്ഡലത്തിലെ സിറ്റിങ് എംപി ശശി തരൂരിനെതിരെ മികച്ച പോരാട്ടം കാഴ്‌ചവെച്ചാണ് രാജീവ് ചന്ദ്രശേഖർ തോൽവി ഏറ്റുവാങ്ങിയത്. തുടർന്നും തിരുവനന്തപുരത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അപ്രതീക്ഷിത പിൻമാറ്റം.
അതേസമയം, മിനിറ്റുകൾക്കുള്ളിൽ രാജീവ് ചന്ദ്രശേഖർ ഈ പോസ്‌റ്റ് പിൻവലിച്ചു. ഫേസ്ബുക്കിലും എക്‌സിലും പങ്കുവെച്ച പോസ്‌റ്റുകളാണ്, സംഭവം വൻ വാർത്താ പ്രാധാന്യം നേടിയതിന് തൊട്ടുപിന്നാലെ പിൻവലിച്ചത്.
”എന്റെ 18 വർഷത്തെ പൊതുസേവനത്തിന് ഇന്ന് തിരശീല വീഴുന്നു. മൂന്ന് വർഷം പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിൽ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചു. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്‌ഥാനാർഥി എന്ന നിലയിൽ എന്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ ഞാൻ തീർച്ചയായും ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ അത് അങ്ങനെയാണ്. ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും, എന്നെ പിന്തുണച്ച എല്ലാവർക്കും, പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്‌ത എല്ലാ പ്രവർത്തകർക്കും നേതാക്കൻമാർക്കും എന്റെ അഗാധമായ നന്ദി.
കഴിഞ്ഞ മൂന്ന് വർഷം സർക്കാരിൽ എന്നോടൊപ്പം പ്രവർത്തിച്ച എന്റെ സഹപ്രവർത്തകർക്കും നന്ദി. ഒരു ഭാരതീയ ജനതാ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ, ഞാൻ തുടർന്നും പാർട്ടിയിൽ പ്രവർത്തിക്കുകയും പിന്തുണ നൽകുകയും ചെയ്യും”- രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
Most Read| നാല് ഇസ്രയേലികളെ മോചിപ്പിച്ചു; സൈനിക നീക്കത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടു