തിരുവനന്തപുരം: സംസ്‌ഥാനത്ത് എൽഡിഎഫ് ഭരിക്കുന്ന കാലത്ത് അച്ചടക്ക നടപടിയുടെ ഭാഗമായി 144 പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചു വിട്ടു എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ശുദ്ധനുണയാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകുമെന്ന് ചെന്നിത്തല വ്യക്‌തമാക്കി.
2016ൽ അധികാരമേറ്റ ശേഷം ഇതുവരെ 50ൽ താഴെ പോലീസുകാരെ മാത്രമാണ് പിരിച്ചുവിട്ടത് എന്നാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക്. എന്നാൽ, മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് 144 പേർ എന്നാണ്. ഇത് നുണയും സഭയോടുള്ള അവഹേളനവുമാണ്. ബോധപൂർവം നുണ പറഞ്ഞു സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്‌തത്.
പിരിച്ചു വിട്ടു എന്ന് പറഞ്ഞ 144 പോലീസ് ഉദ്യോഗസ്‌ഥരുടെ ലിസ്‌റ്റ് നിയമസഭയിൽ വയ്‌ക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. ഇല്ലാത്ത പക്ഷം അവകാശവാദം പിൻവലിച്ച് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന 2011-2016 കാലഘട്ടത്തിൽ സേനയ്‌ക്ക് മാനക്കേട് ഉണ്ടാക്കിയ 61 പോലീസുകാരെയാണ് പിരിച്ചുവിട്ടിരുന്നത്.
എന്നാൽ, പിണറായി വിജയൻ സർക്കാരിന്റെ ഒമ്പതര വർഷത്തെ ഭരണകാലയളവിൽ കടുത്ത ക്രിമിനൽ പശ്‌ചാത്തലം ഉള്ളവരടക്കം 144 പേരെ പിരിച്ചു വിടണമെന്ന് ശുപാർശ ഉണ്ടായിട്ടും സർവീസിൽ നിന്ന് ദീർഘകാലം വിട്ടുനിന്നവർക്കെതിരെ മാത്രമാണ് നടപടി എടുത്തത്. ക്രിമിനൽ കേസിൽപ്പെട്ട ഉദ്യോഗസ്‌ഥരെ പിരിച്ചു വിടാതെ ഈ സർക്കാർ സംരക്ഷിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Most Read| ‘അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യത; പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും’