കോഴിക്കോട്: ബംഗാളി നടിയുടെ ലൈംഗികാരോപണ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധം കനത്തതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്‌ഥാനം രാജിവെച്ച് സംവിധായകൻ രഞ്‌ജിത്ത്. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം സർക്കാരിനെ അറിയിച്ചു.
രഞ്‌ജിത്ത് രാജിവെക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. അറസ്‌റ്റ് ആവശ്യപ്പെട്ട് രഞ്‌ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. പിന്നാലെ, രഞ്‌ജിത്തിന്റെ കോഴിക്കോട് ചാലപ്പുറത്തെ വീടിന് മുന്നിൽ പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
വയനാട്ടിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന രഞ്‌ജിത്ത് ഇന്നലെ ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റയാണ് കോഴിക്കോട്ടെ വീട്ടിലെത്തിയത്. ഇതോടെയാണ് രാജി സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചത്. രഞ്‌ജിത്തിനെതിരെ നിലപാട് മയപ്പെടുത്തി മന്ത്രിമാർ രംഗത്തെത്തിയെങ്കിലും രഞ്‌ജിത്തിനെ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഇടതു മുന്നണിയിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു.
അതിനിടെ, ലൈംഗികാരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് സിദ്ദിഖും രാജിവെച്ചു. പിന്നാലെ രാജി സന്നദ്ധത അറിയിച്ച് രഞ്‌ജിത്തും സർക്കാർ വൃത്തങ്ങളെ സമീപിക്കുകയായിരുന്നു. രഞ്‌ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്രയാണ് രംഗത്തുവന്നത്. രഞ്‌ജിത്ത് അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം.
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്‌ജിത്ത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്‌പർശിച്ചതായും മുടിയിൽ തലോടിയതായും അവർ പറഞ്ഞു. കഴുത്തിൽ സ്‌പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്ന് സിനിമയിൽ അഭിനയിക്കാതെ പിറ്റേന്ന് തന്നെ മടങ്ങിയെന്നും നടി പറഞ്ഞു.
എന്നാൽ, പാലേരി മാണിക്യത്തിൽ അഭിനയിക്കാനല്ല ഓഡിഷന് വേണ്ടിയാണ് ശ്രീലേഖയെ വിളിച്ചുവരുത്തിയതെന്നും അവരുടെ പ്രകടനം തൃപ്‌തികരമായി തോന്നാത്തതിനാൽ പിറ്റേന്ന് തന്നെ മടക്കി അയച്ചുവെന്നുമായിരുന്നു രഞ്‌ജിത്തിന്റെ വാദം. എന്നാൽ ഇത് നടി നിഷേധിച്ചു. പിന്നാലെ പരാതി നൽകാനും നടപടികൾക്കുമായി കേരളത്തിലേക്ക് വരാനാകില്ലെന്നും ജോലി ചെയ്യുന്നത് ബംഗാളിലാണെന്നും നടി വ്യക്‌തമാക്കിയിരുന്നു.
Most Read| ടെലഗ്രാം സിഇഒ പാവൽ ദുറോവ് ഫ്രാൻസിൽ അറസ്‌റ്റിൽ