കൊച്ചി: കൊച്ചിയിൽ ചികിൽസയിലുള്ള ലക്ഷദ്വീപ് സ്വദേശിനിയെ ബാധിച്ചത് അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം. യുവതി അപകടനില തരണം ചെയ്‌തിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള യുവതി ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ്.
ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന യുവതിക്കാണ് കഴിഞ്ഞദിവസം രോഗം സ്‌ഥിരീകരിച്ചത്. അമീബിക് മസ്‌തിഷ്‌ക ജ്വര രോഗികളിൽ സാധാരണയായി കാണുന്ന നെഗ്‌ളീരിയയിൽ നിന്ന് വ്യത്യസ്‌തമായി ‘അകന്തമീബ’ എന്ന പുതിയ വകഭേദമാണ് കണ്ടെത്തിയതെന്നാണ് ആശുപത്രി വ്യക്‌തമാക്കിയിട്ടുള്ളത്. ആദ്യമായാണ് ഈ വകഭേദം ജില്ലയിൽ റിപ്പോർട് ചെയ്യുന്നത്.
കഠിനമായ തലവേദന, ഛർദ്ദി, കണ്ണിന്റെ ചലന വൈകല്യം എന്നിവയെ തുടർന്ന് മൂന്നാഴ്‌ച മുമ്പാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിന്റെ ഇടതുവശത്ത് പഴുപ്പ് കണ്ടെത്തി. മസ്‌തിഷ്‌ക രോഗമാണോ എന്ന് കണ്ടെത്താനുള്ള പ്രാഥമിക പരിശോധനകൾ തൃപ്‌തികരമല്ലായിരുന്നു.
പിന്നീട് നടത്തിയ സെറിബ്രോസ്‌പൈനൽ ഫ്‌ളൂയിഡ് വിശകലനത്തിലാണ് അകന്തമീബ വകഭേദം മൂലമുള്ള അണുബാധയാണെന്ന് സ്‌ഥിരീകരിച്ചത്. ചികിൽസയുടെ ആദ്യഘട്ടം മുതൽ പുരോഗതി കാണിച്ച രോഗിയുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി.
Most Read| തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടർപട്ടികയിൽ 4,5 തീയതികളിൽ പേര് ചേർക്കാം






































