കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് റസീന ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ മാതാവിന്റെ വെളിപ്പെടുത്തൽ. അറസ്‌റ്റിലായവർ നിരപരാധികൾ ആണെന്നാണ് റസീനയുടെ ഉമ്മ ഫാത്തിമ പറയുന്നത്. അറസ്‌റ്റിലായവർ ബന്ധുക്കളാണെന്നും പ്രശ്‌നക്കാരല്ലെന്നും ഇവർ വ്യക്‌തമാക്കി.
സഹോദരിയുടെ മകൻ ഉൾപ്പടെയാണ് അറസ്‌റ്റിലായതെന്നാണ് ഫാത്തിമ പറയുന്നത്. യുവാവിനൊപ്പം കാറിൽ കണ്ട റസീനയെ കാറിൽ നിന്നിറക്കി സ്‌കൂട്ടറിൽ വീട്ടിൽ കൊണ്ടാക്കുകയാണ് അവർ ചെയ്‌തത്. യാതൊരു പ്രശ്‌നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. റസീനയ്‌ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് അവളെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ഫാത്തിമ പറയുന്നു.
അവർ തമ്മിൽ മൂന്നുവർഷമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്. 40 പവൻ സ്വർണം നൽകിയാണ് റസീനയുടെ വിവാഹം നടത്തിയത്. ഇപ്പോൾ സ്വർണമൊന്നുമില്ല. കൂടാതെ പലരിൽ നിന്നും കടം വാങ്ങിയിട്ടുണ്ടെന്നുമാണ് അറിയുന്നത്. പണം മുഴുവൻ കൊണ്ടുപോയത് യുവാവാണെന്നാണ് കരുതുന്നത്. ഭർത്താവ് വളരെ മാന്യനായ വ്യക്‌തിയാണ്. ഭർത്താവ് കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. യുവാവ് സ്‌ഥിരമായി റസീനയെ കാണാൻ വരാറുണ്ടായിരുന്നു. മയ്യിൽ സ്വദേശിയായ യുവാവിനെതിരെ പോലീസിൽ പരാതി നൽകുമെന്നും ഫാത്തിമ പറഞ്ഞു.
റസീനയുടെ ആത്‍മഹത്യാക്കുറിപ്പിൽ നിന്നുള്ള സൂചന പ്രകാരമാണ് മൂന്ന് എസ്‌ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവർ റിമാൻഡിലാണ്. പറമ്പായി സ്വദേശികളായ എംസി മൻസിലിൽ വിസി മുബഷീർ (28), കണിയാന്റെ വളപ്പിൽ കെഎ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വികെ റാഫ്‌നാസ് (24) എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്.
തന്റെ മരണവുമായി ആൺ സുഹൃത്തിന് യാതൊരു ബന്ധവുമില്ലെന്ന് യുവതിയുടെ ആത്‍മഹത്യാക്കുറിപ്പിൽ വ്യക്‌തമാക്കിയിട്ടുണ്ട്. അതേസമയം, ആൺസുഹൃത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്തിയ ശേഷമായിരിക്കും തുടർനടപടികൾ. റസീന മൻസിലിൽ റസീനയെ (40) ചൊവ്വാഴ്‌ചയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്‌ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികിൽ റസീന ആൺസുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നത് അറസ്‌റ്റിലായവർ ഉൾപ്പടെയുള്ള സംഘം ചോദ്യം ചെയ്‌തിരുന്നു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ ഇവർ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.
അഞ്ചുമണിക്കൂറോളം യുവാവിനെ തടഞ്ഞുവെച്ച് വിചാരണ ചെയ്‌ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്‌ഡിപിഐ ഓഫീസിലെത്തിച്ചു. റസീനയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകി യുവാവിനെ ബന്ധുക്കളോടൊപ്പം വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് റസീന വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!