ന്യൂഡെൽഹി: ഒടുവിൽ സസ്‌പെൻസുകൾക്ക് വിരാമം. ഡെൽഹിയെ നയിക്കാൻ വനിതാ മുഖ്യമന്ത്രിയെത്തും. ഡെൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്‌തയെ ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ചേർന്ന നിയുക്‌ത എംഎൽഎമാരുടെ യോഗമാണ് മുഖ്യമന്ത്രി പദത്തിലേക്ക് രേഖ ഗുപ്‌തയെ തിരഞ്ഞെടുത്തത്.
വൈകിട്ട് ബിജെപിയുടെ കേന്ദ്ര നിരീക്ഷകർ പാർട്ടി ആസ്‌ഥാനത്തെത്തിയിരുന്നു. തുടർന്ന് എംഎൽഎമാരുമായി സംഘം ചർച്ച നടത്തിയാണ് ഒറ്റപ്പേരിലേക്ക് എത്തിയത്. സത്യപ്രതിജ്‌ഞ നാളെ നടക്കും. രാവിലെ 11 മണിക്ക് ഡെൽഹിയിലെ രാംലീല മൈതാനത്തായിരിക്കും സത്യപ്രതിജ്‌ഞാ ചടങ്ങുകൾ. അരവിന്ദ് കെജ്‌രിവാളിനെ അട്ടിമറിച്ച പർവേശ് ശർമ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്‌ത സ്‌പീക്കറാകും.
കാബിനറ്റ് മന്ത്രിമാരുടെ കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, എൻഡിഎ നേതാക്കൾ, സംസ്‌ഥാന മുഖ്യമന്ത്രിമാർ, വ്യവസായ പ്രമുഖർ, സിനിമാ താരങ്ങൾ, എൻഡിഎ സഖ്യകക്ഷി നേതാക്കൾ തുടങ്ങി ഒട്ടേറെപ്പേർ നാളെ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. ഡെൽഹിയിലെ ചേരി നിവാസികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്‌ഥാനത്ത് ഭരണം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകിയത് എഎപി ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ ബിജെപിക്കെതിരെ രാഷ്‌ട്രീയ ആയുധമാക്കിയിരുന്നു. സത്യപ്രതിജ്‌ഞാ തീയതി പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി ആരെന്നതിൽ സസ്‌പെൻസ് തുടരുകയായിരുന്നു. ഷാലിമാർബാർഗിൽ നിന്നാണ് രേഖ ഗുപ്‌ത വിജയിച്ചത്.
Most Read| മുഡ ഭൂമി ഇടപാട് അഴിമതിക്കേസ്; സിദ്ധരാമയ്യയ്‌ക്കും ഭാര്യയ്‌ക്കും ക്ളീൻ ചിറ്റ്