കൊച്ചി: സംസ്‌ഥാന ഭരണകൂടത്തെ വെല്ലുവിളിച്ച്, പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ കെഎസ്ആർടിസിക്ക് 2.43 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഹൈക്കോടതിയിൽ ക്ളെയിം കമ്മീഷണറുടെ റിപ്പോർട്. ആ ദിവസം സർവീസ് മുടങ്ങിയത് മൂലമുള്ള നഷ്‌ടം പരിഹരിക്കാനാണ് ഈ തുക.
തുക പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും പിന്തുണക്കാരിൽ നിന്നും ഈടാക്കണമെന്ന് ക്ളെയിം കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇന്ന് കേസ് പരിഗണിച്ച ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, സിപി മുഹമ്മദ് നിയാസ് എന്നിവരുടെ ബെഞ്ച് കേസ് വീണ്ടും ഏപ്രിൽ മൂന്നിന് പരിഗണിക്കാൻ മാറ്റി.
2022 സെപ്‌തംബർ 23നായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ. ഹർത്താലിലുണ്ടായ അക്രമത്തിൽ 59 ബസുകൾക്കാണ് നാശനഷ്‌ടമുണ്ടായത്. ഹൈക്കോടതി നിർദ്ദേശപ്രകാരം നാശനഷ്‌ടത്തിന്റെയും വരുമാന നഷ്‌ടത്തിന്റെയും പട്ടിക കെഎസ്ആർടിസി സമർപ്പിച്ചിരുന്നു. കെഎസ്ആർടിസിക്കുണ്ടായ നഷ്‌ടം പരിശോധിച്ച ക്ളെയിം കമ്മീഷണർ പിഡി ഗാർങ്ധരൻ സ്വത്തുവകകൾ പിടിച്ചെടുക്കാൻ ഉത്തരവിട്ടത് ഹൈക്കോടതി ആയതിനാൽ ഇതിൻമേലുള്ള എതിർപ്പുകൾ കോടതി മുമ്പാകെ ഉന്നയിക്കാമെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കി.
ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന പോലീസ് ആധികാരികളുടെ ഉറപ്പിൽ സാധാരണയെന്നോണമാണ് കെഎസ്ആർടിസി ഹർത്താൽ ദിനത്തിൽ സർവീസ് ആരംഭിച്ചത്. അന്ന് ആകെയുള്ള ബസുകളിൽ 62 ശതമാനം വരുന്ന 2439 ബസുകളാണ് കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്‌തത്. എന്നാൽ, ഹർത്താൽ അക്രമാസക്‌തമാവുകയും കല്ലേറിലും മറ്റും 59 ബസുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും പത്ത് ജീവനക്കാർക്കും ഒരു യാത്രികനും പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
പിന്നീട് സർവീസ് നടത്താൻ കഴിയാതിരുന്നതിനെ തുടർന്ന് കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്‌ടം 5.14 കോടി രൂപയാണ്. തുടർന്ന് ഇതിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹരജി നൽകുകയായിരുന്നു. സംസ്‌ഥാന വ്യാപകമായി അഴിച്ചുവിട്ട തെരുവുയുദ്ധം ഉണ്ടാക്കിയ മറ്റു നഷ്‌ടങ്ങളുടെയും വേദനയുടെയും അതിക്രമങ്ങളുടെയും ആഘാതം ഇതിൽ പെടില്ല.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ