കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ നടപടിയുമായി ബംഗാൾ സർക്കാർ. മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പൽ അടക്കം മൂന്നുപേരെ പിരിച്ചുവിട്ടു. ജോലിയിൽ പ്രവേശിച്ച് പത്ത് ദിവസത്തിനകമാണ് പ്രിൻസിപ്പൽ ഡോ. സുഹൃത പോളിനെ സർക്കാർ പിരിച്ചുവിട്ടത്.
മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് രാജിവെച്ചതിനെ തുടർന്ന് 12ആം തീയതിയാണ് സുഹൃത ചുമതലയേൽക്കുന്നത്. സുഹൃതയ്‌ക്ക് പുറമെ വൈസ് പ്രിൻസിപ്പലും ഹോസ്‌പിറ്റൽ സൂപ്രണ്ടുമായ ബുൾബുൾ മുഖോപാധ്യായെയും ഹൃദ്രോഗ വകുപ്പ് മേധാവി ദത്ത ചൗധരിയെയുമാണ് പിരിച്ചുവിട്ടത്. പിജി ഡോക്‌ടർ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ ഒരുകൂട്ടം ആളുകൾ ഈ മാസം 15ന് ആശുപത്രിയിൽ അതിക്രമം നടത്തിയിരുന്നു.
തുടർന്ന് അഡ്‌മിനിസ്ട്രേറ്റീവ് ചുമതലയുണ്ടായിരുന്ന ആളുകൾക്കെതിരെ നടപടി വേണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്വാസ്‌ത്യ ഭവനിലേക്ക് വിദ്യാർഥികളും റെസിഡന്റ് ഡോക്‌ടർമാരും മാർച്ച് നടത്തിയിരുന്നു. ആരോഗ്യവകുപ്പുമായി നടത്തിയ ചർച്ചയിൽ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ തുടങ്ങി ആശുപത്രി അടിച്ചു തകർത്ത സമയത്തുണ്ടായിരുന്ന അധികാരികളെ പിരിച്ചുവിടണമെന്ന് സമരക്കാർ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രിൻസിപ്പൽ ചുമതലയിൽ നിന്നും സന്ദീപ് ഘോഷിനെ നീക്കം ചെയ്‌തു. ആർജി കാർ ആശുപത്രിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെ സന്ദീപ് ഘോഷ് നാഷണൽ മെഡിക്കൽ കോളേജിലെ പ്രൻസിപ്പലായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ആർജി കാർ ആശുപത്രിയിൽ പുതിയ പ്രിൻസിപ്പലായി മനാസ് ബന്ദ്യോപാദ്യായ് ചുമതലയേൽക്കും. നേരത്തെ ബരാസത്ത് മെഡിക്കൽ ആശുപത്രിയിലെ പ്രിൻസിപ്പലായിരുന്നു മനാസ്.
Most Read| 27 കൊലപാതക കേസുകൾ; ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കി