തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചുള്ള കേസുകളും മരണങ്ങളും സംസ്‌ഥാനത്ത് കൂടുതലായി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ആശങ്കയുമായി ആരോഗ്യ വിദഗ്‌ധർ. രോഗം ബാധിച്ച് കഴിഞ്ഞ ഒരുമാസത്തിനിടെ 6 പേർ മരിച്ചെങ്കിലും പ്രതിരോധത്തിനും പഠനത്തിനും ഫലപ്രദമായ ഏകോപനമില്ലെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ.
1971 മുതൽ രാജ്യത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത്. മലിനജലത്തിൽ കുളിക്കുന്നവർക്കാണ് രോഗം വരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ, വീട്ടിലെ കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗം ബാധിക്കുന്നതിനാൽ വിശദമായ പഠനം വേണമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ നിർദ്ദേശം.
തിരുവനന്തപുരം ജില്ലയിൽ മാത്രം രണ്ടുവർഷത്തിനിടെ 51 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ ആറുപേർ മരിച്ചു. സംസ്‌ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ജലസമൃദ്ധമായതാണ് രോഗബാധിതർ കൂടാൻ കാരണമെന്നാണ് വിശദീകരണം. എന്നാൽ, രോഗത്തിന്റെ രാജ്യാന്തര മരണനിരക്ക് 97 ശതമാനമായിരിക്കെ കേരളത്തിൽ ഇത് 24 ശതമാനമായി നിയന്ത്രിച്ചത് നേട്ടമെന്നാണ് സർക്കാരിന്റെ അവകാശവാദം.
മരുന്ന് കൊടുത്ത് ചികിൽസിക്കുന്നതല്ല, രോഗ പ്രതിരോധത്തിലാണ് വിജയിക്കേണ്ടതെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. അമീബ ശരീരത്തിൽ എത്തിയിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന വിശദമായ മാർഗനിർദേശം തയ്യാറാക്കണം. ജലവിഭവ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്‌ഥാനത്ത് അരലക്ഷത്തോളം കുളങ്ങളുണ്ട്.
കിണറുകൾ പോലെ കുളങ്ങൾ ക്ളോറിനേറ്റ് ചെയ്‌താൽ അത് ആവാസവ്യവസ്‌ഥയെ ബാധിക്കും. കുളങ്ങൾ കൃത്യമായ ഇടവേളകളിൽ ശുചീകരിക്കാണമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ബാക്‌ടീരിയ ഉള്ള സ്‌ഥലങ്ങളിൽ അമീബയുടെ സാന്നിധ്യം കൂടുതലായിരിക്കും. മാത്രമല്ല, കിണറുകളും മാലിന്യ ടാങ്കുകളും തമ്മിലുള്ള അകലം ഉറപ്പാക്കുന്നതിനും ഇടപെടൽ വേണം.
എന്താണ് മസ്‌തിഷ്‌ക ജ്വരം (മെനിഞ്ചോ എൻസെഫലൈറ്റിസ്)
വെള്ളത്തിൽ ജീവിക്കുന്ന നെയ്‌ഗ്‌ളേറിയ ഫൗളറി എന്ന അമീബയാണ് ഈ അപൂർവ്വരോഗത്തിന് കാരണം. ചെളി നിറഞ്ഞ ജലാശയങ്ങളിൽ കണ്ടുവരുന്ന നെയ്‌ഗ്‌ളേറിയ ഫൗളറി മനുഷ്യർ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ശിരസിൽ എത്തി തലച്ചോറിൽ അണുബാധ ഉണ്ടാക്കുന്നതാണ് രോഗം മാരകമാക്കുന്നത്.
മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തി ഒന്ന് മുതൽ രണ്ടു ആഴ്‌ചക്കുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കും. പനി, തലവേദന, ഛർദി, അപസ്‌മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. സാധാരണയായി നീന്തുമ്പോൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ചാണ് നെയ്‌ഗ്‌ളേറിയ ഫൗളറി ആളുകളെ ബാധിക്കുന്നത്.
അമീബ മൂക്കിലൂടെ തലച്ചോറിലേക്ക് എത്തുന്നു. അവിടെ അത് മസ്‌തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകുന്നതിനാൽ അത് പൂർണമായും ഒഴിവാക്കുക.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!