കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി സമർപ്പിച്ച ജാമ്യഹരജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. അറസ്‌റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പശ്‌ചാത്തലത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹനാണെന്ന് കാട്ടിയാണ് ജാമ്യഹരജി സമർപ്പിച്ചത്.
ആദ്യം അറസ്‌റ്റിലായ ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണം അപഹരിച്ച കേസിൽ ജനുവരി 21ന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. കട്ടിളപ്പാളി കേസിൽ തിങ്കളാഴ്‌ചയാണ് ജാമ്യഹരജി പരിഗണിച്ചത്. തുടർന്ന് ഇന്നലെ വിശദവാദത്തിനായി മാറ്റിയിരുന്നു.
അതേസമയം, ശബരിമല സ്വർണപ്പാളി കേസിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണെന്നും കുറ്റപത്രം വൈകുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്‌തമാക്കിയിരുന്നു. കുറ്റം ചെയ്‌തവരാരും രക്ഷപ്പെടില്ലെന്നും ജസ്‌റ്റിസ് വി.രാജ വിജയരാഘവൻ, ജസ്‌റ്റിസ് കെവി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു.
സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണത്തിനായുള്ള ഹരജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ഹരജികൾ മാർച്ച് 13ലേക്ക് മാറ്റി. 90 ദിവസത്തിന് ശേഷം പ്രതികൾക്ക് ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. തിടുക്കത്തിൽ കുറ്റപത്രം നൽകിയാൽ വിചാരണയ്‌ക്ക് മുൻപേ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകും. കാത്തിരിക്കൂ എന്നും കോടതി പറഞ്ഞു.
കേസിൽ നേരത്തെ മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത രണ്ടു കേസുകളിലും മുരാരി ബാബുവിന് ജാമ്യം ലഭിച്ചത്.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക






































