കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം അപഹരിച്ച കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെഎസ്. ബൈജുവിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്. നേരത്തെ കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ച ബൈജുവിന് ദ്വാരപാലക കേസിലും ജാമ്യം ലഭിച്ചതോടെ ജയിൽ മോചിതനാകാം.
അറസ്റ്റിലായി 90 ദിവസം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പശ്ചാത്തലത്തിലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. അതേസമയം, ശബരിമല സ്വർണാപഹരണ കേസുകളിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെപി. ശങ്കരദാസിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് ദീർഘിപ്പിച്ചു. ഓൺലൈനായാണ് ശങ്കരദാസിനെ ഹാജരാക്കിയത്.
ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശങ്കരദാസ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ മാർച്ച് രണ്ടിന് വിധി പറയും. മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരര് രാജീവര്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, എൻ. വാസു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവർ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!




































