തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണി എന്നയാൾ ഉണ്ടെന്ന് സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം. പ്രവാസി വ്യവസായി എസ്ഐടിക്ക് നൽകിയ മൊഴിയിലാണ് വിഗ്രഹക്കടത്തിനെ കുറിച്ചുള്ള വിവരങ്ങൾ ഉള്ളത്.
വ്യവസായിയുടെ മൊഴിയിൽ പറയുന്ന ചെന്നൈ സ്വദേശിയായ ഡി.മണിയുടെ സംഘത്തിലുള്ളവരെ എസ്ഐടി ഫോണിൽ ബന്ധപ്പെട്ടു. മൊഴിയെടുക്കാനായി എസ്ഐടി സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടു. ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നും ഡി.മണി എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശി വാങ്ങിയെന്നുമാണ് വ്യവസായിയുടെ മൊഴി.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ദുബായിയിലെ വ്യവസായിക്ക് ചില വിവരങ്ങൾ അറിയാമെന്ന വിവരം എസ്ഐടിയെ രേഖാമൂലം അറിയിച്ചത്. തുടർന്നാണ് അന്വേഷണം സംഘം വ്യവസായിയുടെ മൊഴിയെടുത്തത്. 2019-2020 കാലഘട്ടത്തിൽ വിഗ്രഹക്കടത്ത് നടന്നതായാണ് വ്യവസായി പറഞ്ഞിരിക്കുന്നത്.
2020 ഒക്ടോബർ 26ന് ഡി മണി തിരുവനന്തപുരത്ത് നേരിട്ടെത്തുകയും ശബരിമലയുമായി അടുത്ത ബന്ധമുള്ള ഉന്നതൻ പണം കൈമാറിയെന്നുമാണ് വിവരം. സ്വർണക്കവർച്ച കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ഇടനിലക്കാരനായെന്നും മൊഴിയിൽ പറയുന്നു. മൊഴി വിശ്വസിക്കാനാകുമോ എന്നുള്ള പ്രാഥമിക പരിശോധനയിലാണ് എസ്ഐടി.
Most Read| ഇന്ത്യക്ക് ചരിത്രനിമിഷം; ബ്ളൂബേർഡ് ബ്ളോക്ക് 2 വിക്ഷേപണം വിജയകരം






































