തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടാൻ വൈകിയത് സർക്കാരിന്റെ തലയിൽ കെട്ടിവെക്കേണ്ടെന്ന് മന്ത്രി സജി ചെറിയാൻ. താൻ മന്ത്രിയായ മൂന്നര വർഷത്തിനിടയ്‌ക്ക് ഒരു നടിയുടെയും പരാതി ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഡബ്ളുസിസി (വിമൻ ഇൻ സിനിമാ കളക്‌ടീവ്) പോലെയുള്ള സംഘടനകൾ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് രണ്ടുമാസത്തിനകം സിനിമാ കോൺക്ളേവ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സിനിമാ, സീരിയൽ മേഖലയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും കോൺക്ളേവിൽ വിശദമായി ചർച്ച ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോൺക്ളേവിൽ കൊണ്ടുവരുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം വായിച്ചിട്ടില്ല. ശുപാർശ മാത്രമാണ് കണ്ടത്. റിപ്പോർട് കൈയിൽ കിട്ടിയാൽ വായിക്കും. പുറത്തുവിടാത്ത ഭാഗം വായിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിവരാവകാശ കമ്മീഷനാണ് റിപ്പോർട് പ്രസിദ്ധീകരിക്കേണ്ടെന്ന് പറഞ്ഞത്. സംസ്‌ഥാനത്ത് സ്‌ത്രീ സുരക്ഷക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇതിൽ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാവില്ല.
ഈ കാര്യത്തിൽ കൃത്യമായ നിയമനടപടി സ്വീകരിക്കും. സിനിമാ മേഖലയിൽ വലിയ ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാനാണ് സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്. പരാതിയുള്ളവർക്ക് നൽകാവുന്നതാണ്. എല്ലാ മേഖലയിലും പ്രബല വിഭാഗമുണ്ട്. അവർക്കെതിരെ നിർഭയമായി പരാതി നൽകാം. നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിനിമാ മേഖലയിൽ സ്‌ത്രീകൾ നേരിടുന്നത് വ്യാപക ലൈംഗിക ചൂഷണമാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. അടിമുടി വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അവസരത്തിന് വേണ്ടി വിട്ടുവീഴ്‌ച ചെയ്യേണ്ട സ്‌ഥിതിയാണ് സ്‌ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഇതിന് ഏജന്റുമാരും ഉണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സഹകരിക്കാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളത്. സ്‌ത്രീകൾക്ക് പോലീസിൽ പരാതി നൽകാൻ കഴിയാത്ത സ്‌ഥിതിയാണ്. അങ്ങനെ പരാതി നൽകിയാൽ പ്രത്യാഘാതം ഭീകരമെന്ന ഭീഷണിയാണ് ഉണ്ടാവുന്നത്. സോഷ്യൽ മീഡിയ ആക്രമണവും പരാതി നൽകാതിരിക്കാൻ കാരണമാണ്. സ്‌ത്രീകൾ മാത്രമല്ല പുരുഷൻമാരും സിനിമാ രംഗത്ത് നിശബ്‌ദറാക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടിലെ മറ്റൊരു വിമർശനം.
അതിക്രമം നേരിട്ട ഒരു നടിയുടെ അനുഭവവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. സ്‌ത്രീകൾക്ക് അടിസ്‌ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നുവെന്നും വിമർശനമുണ്ട്. പരാതിപ്പെട്ടാൽ താൻ മാത്രമല്ല, കുടുംബത്തിലെ അടുത്ത അംഗങ്ങളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഒരാൾ മൊഴി നൽകിയിട്ടുണ്ട്. കാരവൻ സൗകര്യങ്ങൾ നായകനും നായികക്കും മാത്രമാണ്.
നടിമാരുടെ മുറിയിൽ വാതിലിൽ മുട്ടുന്നത് പതിവാണെന്നാണ് മറ്റൊരു വിമർശനം. സെറ്റുകളിൽ കുടുംബത്തിൽ ഉള്ളവരെയും കൊണ്ടുപോകേണ്ട അവസ്‌ഥയാണ്. മൂത്രം ഒഴിക്കാൻ സൗകര്യമില്ലാത്തതിനാൽ സെറ്റിൽ സ്‌ത്രീകൾ വെള്ളം കുടിക്കാതെ നിൽക്കുന്നു. പലർക്കും യൂറിനറി ഇൻഫെക്ഷൻ ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
സിനിമാ സെറ്റുകളിൽ ആഭ്യന്തരപരാതി പരിഹാര സെൽ മാത്രം പോരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബദലായി സ്വതന്ത്ര സംവിധാനം അനിവാര്യമാണ്. അതിന് സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Most Read| 2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം