ന്യൂഡെൽഹി: സ്വവർഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹരജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്‌റ്റിസ് എസ് രവീന്ദ്ര ബട്ട്, ജസ്‌റ്റിസ് ഹിമ കോഹ്‌ലി, ജസ്‌റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുക.
പത്ത് വർഷമായി ഹൈദരാബാദിൽ ഒന്നിച്ചു കഴിയുന്ന സ്വവർഗ പങ്കാളികളാണ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. ഇവർക്ക് പുറമെ, സാമൂഹിക പ്രവർത്തകർ, ആക്‌ടിവിസ്‌റ്റുകൾ തുടങ്ങി 20ലേറെ പേർ നൽകിയ ഹരജികളും കോടതിയുടെ പരിഗണനയിൽ ഉണ്ട്. സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. അഡ്വ. അരുന്ധതി കട്‌ജുവാണ് ഹരജിക്കാർക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്.
വളരെ പ്രാധാന്യമുള്ള വിഷയമാണിതെന്ന് നേരത്തെ ഹരജി പരിഗണിക്കവെ സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. ഈ വിഷയത്തിലെ ഏത് തീരുമാനവും സമൂഹത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഭരണഘടനാ കേസായി വിഷയം പരിഗണിക്കുമെന്നും കോടതി അറിയിച്ചിരുന്നു. അതേസമയം, സ്വവർഗ വിവാഹങ്ങളെ എതിർത്ത് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
സ്വവർഗ വിവാഹത്തിന് നിയമപരമായ സാധുത നൽകരുതെന്നാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഭർത്താവ്, ഭാര്യ, അവർക്കുണ്ടാകുന്ന കുട്ടികൾ എന്ന ഇന്ത്യൻ കുടുംബ സങ്കൽപ്പത്തോട് ചേരുന്നതല്ല സ്വവർഗ വിവാഹമെന്നാണ് കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പിൽ സ്വവർഗ ലൈംഗികബന്ധം ഉൾപ്പടെയുള്ളവ കുറ്റകരമാക്കുന്ന വ്യവസ്‌ഥകൾ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച് റദ്ദാക്കിയെങ്കിലും സ്വവർഗ വിവാഹത്തിന് സാധുത ലഭിക്കാനുള്ള മൗലികാവകാശം ഹരജിക്കാർക്ക് അവകാശപ്പെടാൻ ആവില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. സ്വവർഗ വിവാഹം അംഗീകരിക്കുന്നതിനും രജിസ്‌റ്റർ ചെയ്യുന്നതിനുമപ്പുറം കുടുംബപരമായ വിഷയങ്ങളുണ്ട്. ഇത്തരം വിവാഹങ്ങൾക്ക് സാധുത നൽകുന്നത് വലിയ സങ്കീർണതകൾക്ക് വഴിവെച്ചേക്കുമെന്നും സത്യവാങ്മൂലത്തിലുണ്ട്.
ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് നിയമനിർമാണ സഭകൾ ആണെന്നാണ് കേന്ദ്രത്തിന്റെ വാദം. ഹരജിക്കാർക്ക് പിന്നിൽ നഗരകേന്ദ്രീകൃത വരേണ്യ വർഗമാണെന്നും കേന്ദ്രം ആരോപിച്ചിരുന്നു. രാജ്യത്തെ മതവിഭാഗങ്ങളെ അടക്കം കണക്കിലെടുത്തേ വിഷയത്തിൽ സർക്കാരിന് മുന്നോട്ട് പോകാനാകൂവെന്നും കേന്ദ്രം പറയുന്നു. കേന്ദ്ര ബാലാവകാശ കമ്മീഷനും സുപ്രീം കോടതിയിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്.
Most Read: ട്രെയിൻ തീവെപ്പ് കേസ്; ഷാരൂഖിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും