കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്‌റ്റഡി കാലാവധി നീട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകിയേക്കില്ല എന്നാണ് സൂചന. ഇന്ന് രാവിലെ വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഷാരൂഖ് സെയ്‌ഫിക്ക് വേണ്ടി ലീഗൽ എയ്‌ഡ് ഡിഫൻസ് കൗൺസിൽ പി പീതാംബരൻ കോടതിയിൽ ഹാജരാകും.
പ്രതിക്കായി ജാമ്യാപേക്ഷയും നൽകിയിട്ടുണ്ട്. അതേസമയം, ഷാരൂഖിനെതിരേ യുഎപിഎ ചുമത്തിയതിനാൽ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കില്ല. അതിനിടെ, ഷാരൂഖ് സെയ്‌ഫിക്ക് പ്രാദേശിക ബന്ധം ഉണ്ടെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഷൊർണൂരിൽ സഹായം ചെയ്‌ത നാലുപേർ നിരീക്ഷണത്തിലാണ്. കൃത്യം നടന്ന ദിവസം ഷാരൂഖ് ഉപയോഗിച്ച മൊബൈൽ ഫോണും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ചെർപ്പുളശ്ശേരിയിലെ കടയിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. സിം ഇല്ലാത്ത ഫോൺ മറ്റൊരു യുവാവ് വിറ്റത് 8000 രൂപക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഷാരൂഖ് തീവ്ര ചിന്താഗതിക്കാരൻ ആണെന്ന് എഡിജിപി എംആർ അജിത് കുമാർ പറഞ്ഞു. വിദ്വേഷ പ്രാസംഗകൻ സാക്കിർ നായിക്കിന്റെയടക്കം പ്രസംഗങ്ങൾ കാണുന്നയാളാണ് പ്രതിയെന്ന് എഡിജിപി പറഞ്ഞു. വ്യക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണു പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതെന്നും എഡിജിപി അറിയിച്ചു.
Most Read: മഅദ്‌നിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രീം കോടതി