ന്യൂഡെൽഹി: പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദ്‌നിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രീം കോടതി. ജാമ്യവ്യവസ്‌ഥയിൽ ഇളവ് അനുവദിച്ച സുപ്രീം കോടതി, ജൂലൈ പത്ത് വരെ കേരളത്തിൽ തുടരാനാണ് അനുമതി നൽകിയത്. കർണാടക പോലീസിന്റെ സുരക്ഷയിലാകും മഅദ്‌നി കേരളത്തിൽ എത്തുക. ചികിൽസ അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് മഅദ്‌നി ജാമ്യവ്യവസ്‌ഥയിൽ ഇളവ് തേടിയത്.
കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് മഅദ്‌നി കോടതിയിൽ ഹരജി നല്‍കിയത്. ചികിൽസയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി. ബെംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യ വ്യവസ്‌ഥയില്‍ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
പിതാവിന്റെ ആരോഗ്യനില വഷളായതിനാൽ അദ്ദേഹത്തെ കാണാൻ അനുവദിക്കണം എന്നും മഅദ്‌നി ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അബ്‌ദുള്‍ നാസര്‍ മഅദ്‌നിയുടെ ജാമ്യവ്യവസ്‌ഥയിൽ ഇളവ് നൽകുന്നതിനെ എതിർത്ത് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. മഅദ്‌നി അപകടകാരിയായ ആളാണെന്നും, രാജ്യസുരക്ഷയ്‌ക്ക് എതിരായ പ്രവർത്തനം നടത്തിയ ആളാണെന്നും കർണാടക സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
മഅദ്‌നിക്ക് ക്രിമിനൽ പശ്‌ചാത്തലം ഉണ്ടെന്നും സർക്കാർ വാദിച്ചിരുന്നു. എന്നാൽ, മഅദ്‌നി ഒരു രാഷ്‌ട്രീയ പാർട്ടിയുടെ നേതാവാണെന്നും ഇളവ് അനുവദിച്ചാൽ എങ്ങോട്ടും ഓടിപ്പോകില്ലെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരീസ് ബീരാൻ എന്നിവർ വാദിച്ചു. വിചാരണ പൂർത്തിയായതും ജാമ്യവ്യവസ്‌ഥകൾ പാലിച്ചതും അഭിഭാഷകർ ചൂണ്ടിക്കാട്ടി. 12 വർഷം ജയിലിലും എട്ട് വർഷം ഉപാധികളോടെ ജാമ്യത്തിൽ കഴിഞ്ഞതായും ഇവർ കോടതിയെ അറിയിച്ചു.
തുടർന്നാണ് ജസ്‌റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിയത്. കർണാടക പോലീസിന്റെ നിരീക്ഷണത്തിൽ കേരളത്തിൽ കഴിയാനാണ് മഅദ്‌നിക്ക് അനുമതി നൽകിയത്. കർണാടക പോലീസിന്റെ ചിലവ് മഅദ്‌നി വഹിക്കേണ്ടി വരും. കേസ് ജൂലായിൽ വീണ്ടും കോടതി പരിഗണിക്കും.
Most Read: ട്രെയിൻ തീവെപ്പ് കേസ്; പ്രാദേശിക സഹായം ചെയ്‌ത നാലുപേർ നിരീക്ഷണത്തിൽ