കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്‌പ് കേസിലെ പ്രതി ഷാറുഖ് സെയ്‌ഫിക്ക് പ്രാദേശിക ബന്ധം ഉണ്ടെന്ന് സൂചന. ഷൊർണൂരിൽ സഹായം ചെയ്‌ത നാലുപേർ നിരീക്ഷണത്തിലാണ്. കൃത്യം നടന്ന ദിവസം ഷാരൂഖ് ഉപയോഗിച്ച മൊബൈൽ ഫോൺ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ചെർപ്പുളശ്ശേരിയിലെ കടയിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. സിം ഇല്ലാത്ത ഫോൺ മറ്റൊരു യുവാവ് വിറ്റത് 8000 രൂപക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കേസ് അന്വേഷണ സംഘം ഉന്നതതല യോഗം ചേരും. തീവ്രവാദ ബന്ധം സ്‌ഥിരീകരിച്ചു പ്രതിക്കെതിരെ കഴിഞ്ഞ ദിവസം യുഎപിഎ ചുമത്തിയിരുന്നു.
ഷാരൂഖ് തീവ്ര ചിന്താഗതിക്കാരൻ ആണെന്ന് എഡിജിപി എംആർ അജിത് കുമാർ പറഞ്ഞു. വിദ്വേഷ പ്രാസംഗകൻ സാക്കിർ നായിക്കിന്റെയടക്കം പ്രസംഗങ്ങൾ കാണുന്നയാളാണ് പ്രതിയെന്ന് എഡിജിപി പറഞ്ഞു. വ്യക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണു പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതെന്നും എഡിജിപി അറിയിച്ചു.
ആക്രമം നടത്താൻ ആസൂത്രണം ചെയ്‌താണ് പ്രതി കേരളത്തിൽ എത്തിയത്. റെയിൽവേ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസാണിത്. മറ്റു സംസ്‌ഥാനങ്ങളിൽ അടക്കം വിശദമായ അന്വേഷണം നടത്തി. മറ്റു സംസ്‌ഥാന പോലീസുമായും കേന്ദ്ര ഏജൻസികളുമായും കൂടിയാലോചനകൾ നടത്തി. കിട്ടിയ എല്ലാ തെളിവുകളും അടിസ്‌ഥാനമാക്കിയാണ് ഇന്നലെ പ്രതിക്കെതിരെ യുഎപിഎ ചുമത്തിയത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നും എഡിജിപി അറിയിച്ചു. ഷാരൂഖിന്റെ കസ്‌റ്റഡി കാലാവധി നാളെ തീരും.
Most Read: അരിക്കൊമ്പൻ ദൗത്യം; കേരളത്തിന് തിരിച്ചടി- ഹരജി സുപ്രീം കോടതി തള്ളി