കോഴിക്കോട്: കുറ്റ്യാടിയിൽ പോലീസ് ഉദ്യോഗസ്‌ഥൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം രംഗത്ത്. കുറ്റ്യാടി പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എംപി സുധീഷിനെയാണ് ഇന്നലെ വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി സമ്മർദ്ദമാണ് ആത്‍മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സുധീഷിന്റെ മൊബൈൽ ഫോൺ കാണാനില്ലെന്നും കുടുംബം പറയുന്നു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് ഡ്യൂട്ടിക്കിടെ സുധീഷിനെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് സ്‌റ്റേഷനിലെ പാർക്കിങ് ഏരിയയിൽ സുധീഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മൃതദേഹം ഇൻക്വസ്‌റ്റ് നടപടികൾക്കായി സംഭവ സ്‌ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് എത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ മൃതദേഹം മാറ്റുന്നത് തടഞ്ഞത്.
രാത്രിയിൽ ഇൻക്വസ്‌റ്റ് നടത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാനായിരുന്നു ശ്രമം. എന്നാൽ, നൂറോളം വരുന്ന നാട്ടുകാർ ഇത് തടയുകയായിരുന്നു. അതിനിടെയാണ് മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബവും രംഗത്തെത്തുന്നത്. സുധീഷിന്റെ മൊബൈൽ ഫോൺ കാണാനില്ലെന്നും, ജോലിയുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്‌ഥരിൽ നിന്ന് സുധീഷിന് സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
Most Read| വൈശാഖ്-മമ്മൂട്ടി കോമ്പോ വീണ്ടും; ‘ടർബോ’ ടൈറ്റിൽ പോസ്‌റ്റർ പുറത്തുവിട്ടു