ന്യൂഡെൽഹി: അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ കേരളത്തിന് തിരിച്ചടി. വിഷയത്തിൽ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. സംഭവത്തിൽ ഇടപെടേണ്ട ആവശ്യം ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിൻമേലാണ് ഹൈക്കോടതി വിധി എന്നിരിക്കെ, ഇതിൽ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.
ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് അടിയന്തിരമായി പരിഗണിച്ചത്. വിഷയത്തിൽ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇടപെടൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്‌റ്റേ ചെയ്യണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിരുന്നു.
സംസ്‌ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജാണ് ഹരജി പരാമർശിച്ചത്. പുനരധിവാസം വെല്ലുവിളിയെന്ന് സംസ്‌ഥാനം സുപ്രീം കോടതിയിൽ പരാമർശിച്ചു. ഗൗരവകരമായ വിഷയമാണെന്നും പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്നത് പ്രായോഗികമല്ലെന്നും സംസ്‌ഥാനം കോടതിയെ അറിയിച്ചിരുന്നു. സംസ്‌ഥാനം അഭിമുഖീകരിക്കുന്നത് വലിയ വിഷയമാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞെങ്കിലും ആവശ്യങ്ങൾ കോടതി തള്ളുകയായിരുന്നു.
ആനയെ പിടിക്കാൻ അനുവാദം വേണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും ആരാണ് പറമ്പിക്കുളത്തേക്ക് മാറ്റാമെന്ന് നിർദ്ദേശിച്ചതെന്ന് ചീഫ് ജസ്‌റ്റിസ് ചോദിച്ചു. ഹരജിയിൽ ഇടപെടാനില്ലെന്ന് വ്യക്‌തമാക്കിയ കോടതി, സർക്കാരിന്റെ പാനൽ തന്നെയല്ലേ ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാൻ നിർദ്ദേശം നൽകിയതെന്നും ചോദിച്ചു കൊണ്ടാണ് ഹരജി തള്ളിയത്. കേസിൽ കക്ഷി ചേരാനുള്ള മറ്റു അപേക്ഷകൾ ഇന്ന് കേൾക്കാനാവില്ലെന്നും കോടതി പറഞ്ഞു.
Most Read: സുഡാൻ സംഘർഷം തുടരുന്നു; ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും